
റായഗഡ: ഒഡീഷയിൽ ഹോട്ടലിന്റെ മൂന്നാം നിലയിൽ നിന്ന് വീണ് ഒരു റഷ്യൻ വിനോദസഞ്ചാരി മരിച്ചു. സഹയാത്രികനെ അതേ ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തിയതിന് രണ്ട് ദിവസത്തിന് ശേഷമാണ് പവേൽ ആന്തം എന്ന 65കാരനെ ഞായറാഴ്ച മരിച്ച നിലയിൽ കണ്ടെത്തിയത്.
പവേലിന്റെ സഹയാത്രികനായിരുന്ന വ്ലാദിമർ ബിദനോവിനെ ഈ മാസം 22നാണ് തന്റെ ഹോട്ടൽമുറിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ആശുപത്രിയിലെത്തിക്കും മുമ്പേ മരണം സംഭവിച്ചിരുന്നു. ഹോട്ടൽമുറിയിൽ വ്ലാദിമർ കിടന്നതിനു സമീപം ശൂന്യമായ വൈൻ കുപ്പികളും അന്ന് ഉണ്ടായിരുന്നു. റഷ്യൻ വിനോദസഞ്ചാരികളുടെ നാലംഗ സംഘത്തിന്റെ ഭാഗമായിരുന്നു വ്‌ളാഡിമിറും പവേലും. അവരുടെ ഗൈഡ് ജിതേന്ദ്ര സിങ്ങിനൊപ്പം ബുധനാഴ്ചയാണ് ഇവർ രായഗഡ ടൗണിലെ ഹോട്ടലിൽ മുറിയെടുത്തത്.
പവേലിന്റെ മരണം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു. സുഹൃത്തിന്റെ മരണത്തെത്തുടർന്ന് പവേൽ വിഷാദത്തിലായിരുന്നതായാണ് അറിയാൻ കഴിഞ്ഞതെന്നും പൊലീസ് വ്യക്തമാക്കി. പവേൽ അബദ്ധത്തിൽ ടെറസിൽ നിന്ന് വീണതാണോ എന്നതുൾപ്പെടെ എല്ലാ സംശയങ്ങളും പരിഗണിച്ച് സംഭവം അന്വേഷിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. സംഘത്തിലെ മറ്റ് രണ്ട് അംഗങ്ങളോടും യാത്രകളിൽ നിന്ന് മാറിനിൽക്കാനും അന്വേഷണവുമായി സഹകരിക്കാനും ആവശ്യപ്പെട്ടതായും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
Read Also: പ്രധാനമന്ത്രിയെ കാണാൻ സമയം തേടി മുഖ്യമന്ത്രി; ബഫര്‍ സോണും കെ റെയിലും ചര്‍ച്ചയ്ക്ക്