'മുഖാമുഖം വരുമ്പോള്‍ ആയുധം ഉപയോഗിക്കാറില്ല'; രാഹുല്‍ ഗാന്ധിക്ക് മറുപടിയുമായി വിദേശകാര്യമന്ത്രി

By Web TeamFirst Published Jun 18, 2020, 4:47 PM IST
Highlights

ആയുധമില്ലാതെ സൈനികരെ എന്തിന് അതിര്‍ത്തിയിലേക്ക് അയച്ചെന്നായിരുന്നു രാഹുൽ ഗാന്ധി ട്വിറ്ററിലൂടെ ചോദിച്ചത്

ദില്ലി: അതിർത്തിയിലെ സംഘർഷത്തെ ചൊല്ലി രാഷ്ട്രീയ തർക്കം മുറുകുന്നു. അതിർത്തിയിൽ സൈനികരെ ആയുധമില്ലാതെ അയച്ചതെന്തിനെന്ന രാഹുൽഗാന്ധിയുടെ ചോദ്യത്തിന് മറുപടിയുമായി വിദേശകാര്യമന്ത്രി എസ് ജയശങ്കർ രംഗത്തെത്തി. സൈനികർ സായുധരായിരുന്നുവെന്നും ചൈനീസ് സേനയുമായുള്ള സംഘർഷത്തിൽ വർഷങ്ങളായുള്ള ധാരണപ്രകാരം തോക്കുകൾ ഉപയോഗിച്ചില്ലെന്നും ജയശങ്കർ പറഞ്ഞു. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി പണ്ട് കരാർ ഒപ്പുവച്ചതെന്തിനെന്ന് രാഹുൽ വിശദീകരിക്കണമെന്ന് ബിജെപി വക്താവ് സംബിത് പാത്ര തിരിച്ചടിച്ചു.

അതേസമയം അതിർത്തിയിൽ കൂടുതൽ പ്രദേശങ്ങളിൽ ചൈന പ്രകോപനം തുടരുകയാണ്. ഗൽവാനുപുറമെ ഗോഗ്രയിലും കൂടുതൽ സൈനികരെ ചൈന എത്തിച്ചു. തിങ്കളാഴ്ചത്തെ സംഘർഷത്തിൽ 75 ഓളം ഇന്ത്യൻ സൈനികർക്ക് പരിക്കേറ്റു എന്നാണ് റിപ്പോർട്ട്. ഇന്നലെ ഉച്ചയ്ക്ക് ഇന്ത്യ ചൈന വിദേശകാര്യമന്ത്രിമാർ തീരുമാനിച്ചത് ഈ മാസം ആറിന്‍റെ പിൻമാറാനുള്ള ധാരണ നടപ്പാക്കാനാണ്. എന്നാൽ ചൈന കൂടുതൽ മേഖലകളിൽ പ്രകോപനം ഉണ്ടാക്കുകയാണ്. ഗൽവാൻ താഴ്വരയ്ക്കുമേൽ അവകാശവാദം ഉന്നയിച്ച ചൈനീസ് സേന ഗോഗ്ര മേഖലയിലും കൂടുതൽ സൈനികരെ എത്തിച്ചു. രണ്ടു കിലോമീറ്ററെങ്കിലും ഇവിടെയും ഇന്ത്യൻ മേഖലയിലേക്ക് ചൈന കടന്നു കയറിയിട്ടുണ്ട് എന്ന സൂചനകളാണ് പുറത്തു വരുന്നത്. 
 

click me!