സാലറി കട്ട്; മൂന്ന് നിർദ്ദേശങ്ങൾ മുന്നോട്ട് വച്ച് സർക്കാർ, ഇന്ന് വൈകിട്ടോടെ തീരുമാനമറിയിക്കാൻ നിർദ്ദേശം

By Web TeamFirst Published Sep 23, 2020, 5:43 AM IST
Highlights

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനാൽ കടുത്ത പ്രതിഷേധമുണ്ടെങ്കിലും സാലറികട്ടിൽ നിന്ന പിന്നോട്ട് പോകാൻ കഴിയില്ലെന്ന നിലപാടിലാണ് ധനവകുപ്പ്. മാസം 6 ദിവസത്തെ ശമ്പളം ആറ് മാസം കൂടി പിടിക്കാനുള്ള കഴിഞ്ഞ മന്ത്രിസഭായോഗത്തിലെ തീരുമാനം ഇടതുപക്ഷസംഘടകൾ ഉൾപ്പടെ എതിർത്തതിനെ തുടർന്നാണ് ധനമന്ത്രി യോഗം വിളിച്ചത്. 

തിരുവനന്തപുരം: ശമ്പളം പിടിക്കുന്നതിൽ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കിയ സർക്കാർ സാലറി കട്ടിന് ജീവനക്കാർക്ക് മുന്നിൽ മൂന്ന് നിർദ്ദേശങ്ങൾ മുന്നോട്ട് വച്ചു. ജീവനക്കാരുടെ സംഘടനകളുമായി നടത്തിയ ചർച്ചയിൽ മുന്നോട്ട് വച്ച നിർദ്ദേശങ്ങളിൽ ഇന്ന് വൈകിട്ടോടെ തീരുമാനം അറിയിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സർക്കാർ പിടിച്ച ഒരു മാസത്തെ ശമ്പളം ഉടൻ തിരിച്ച് നൽകിയാൽ ഇളവുകളോടെ ആറ് ദിവസത്തെ ശമ്പളം പിടിക്കാമെന്ന് സിപിഎം അനുകൂല സംഘടനയായ എൻജിഒ അസോസിയേഷൻ നിലപാടെടുത്തു.

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനാൽ കടുത്ത പ്രതിഷേധമുണ്ടെങ്കിലും സാലറികട്ടിൽ നിന്ന പിന്നോട്ട് പോകാൻ കഴിയില്ലെന്ന നിലപാടിലാണ് ധനവകുപ്പ്. മാസം 6 ദിവസത്തെ ശമ്പളം ആറ് മാസം കൂടി പിടിക്കാനുള്ള കഴിഞ്ഞ മന്ത്രിസഭായോഗത്തിലെ തീരുമാനം ഇടതുപക്ഷസംഘടകൾ ഉൾപ്പടെ എതിർത്തതിനെ തുടർന്നാണ് ധനമന്ത്രി യോഗം വിളിച്ചത്. 

ധനമന്ത്രി വച്ച നിർദ്ദേശങ്ങളിവയാണ്.

1. നിലവിൽ 5 മാസം കൊണ്ട് ഒരു മാസത്തെ ശമ്പളം പിടിച്ച് കഴിഞ്ഞു. ഈ ശമ്പളം ധനകാര്യസ്ഥാനപത്തിൽ നിന്ന് വായ്പയെടുത്ത് സർക്കാർ ഉടൻ നൽകുമെന്നാണ് ആദ്യനിർദ്ദേശം. പക്ഷെ ഒരു തവണ കൂടി സാലറി കട്ടിന് സഹകരിക്കണം. 

2. രണ്ടാമത്തെ നിർദ്ദേശത്തിൽ അടുത്ത മാസം മുതൽ 6 ദിവസത്തെ ശമ്പളം പിടിക്കും. ഓണം അഡ്വാൻസ് എടുത്തവർക്ക് ഉൾപ്പടെ സംഘടനകൾ ആവശ്യപ്പെട്ട ഇളവുകൾ നൽകാം. 

3. എല്ലാ ജിവനക്കാരിൽ നിന്നും മൂന്ന് ദിവസത്തെ ശമ്പളം പത്ത് മാസം പിടിക്കും. കുറഞ്ഞ വേതനമുള്ളവ‌രെ സാലറി കട്ടിൽ നിന്ന് ഒഴിവാക്കണമെന്ന സംഘടനകളുടെ നിർദ്ദേശം പരിഗണിക്കാമെന്ന് മന്ത്രി വ്യക്തമാക്കി. എന്നാൽ ശമ്പളം പിടിക്കുന്നതിനെ അംഗീകരിക്കാൻ കഴിയില്ലെന്ന നിലപാടാണ് യുഡിഎഫ് സംഘടനകൾ സ്വീകരിച്ചത്.

സംഘടനകളുടെ നിർദ്ദേശങ്ങൾ കിട്ടിയ ശേഷം ഉടൻ ഓർഡിനൻസ് ഇറങ്ങും.

click me!