
തെന്മല: തെങ്കാശിയിലെ ക്ഷേത്രത്തില്‍ ഉത്സവ ആചാരത്തിന്റെ ഭാഗമായി ശവശരീരത്തിന്റെ തല ഭക്ഷിച്ചെന്ന് പരാതി. സ്വാമിയാട്ടം എന്ന പേരിലറിയപ്പെടുന്ന ആചാരത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. സംഭവത്തില്‍ സാമിയാദി എന്നറിയപ്പെടുന്ന നാല് പൂജാരിമാരുള്‍പ്പെടെ 10 പേര്‍ക്കെതിരെ തെങ്കാശി പൊലീസ് കേസെടുത്തു. തെങ്കാശി എസ്പി ആര്‍ കൃഷ്ണരാജിന്റെ നിര്‍ദേശ പ്രകാരമാണ് കേസെടുത്തത്.
പാവൂര്‍സത്രം കല്ലാരണി ഗ്രാമത്തില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് പരാതിക്കടിസ്ഥാനമായ സംഭവം നടന്നത്. ശക്തിപോതി സുടലൈ മാടസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തില്‍ ആചാരവുമായി ബന്ധപ്പെട്ട് നാല് പേര്‍ മനുഷ്യന്റെ തല ഭക്ഷിക്കുന്ന വീഡിയോയാണ് ചിലര്‍ ഫോണില്‍ ഷൂട്ട് ചെയ്ത് പ്രചരിപ്പിച്ചത്. സംഭവം വിവാദമായതോടെ വില്ലേജ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ പൊലീസില്‍ പരാതി നല്‍കി. ഉത്സവത്തില്‍ ആചാരത്തിന്റെ ഭാഗമായി പൂജാരിമാര്‍ വേട്ടക്കുപോകുന്ന ചടങ്ങുണ്ട്.
വേട്ട കഴിഞ്ഞ് വരുമ്പോള്‍ കൊണ്ടു വരുന്ന മനുഷ്യത്തല നാല് പേര്‍ ചേര്‍ന്ന് ഭക്ഷിക്കും. സമീപത്തെ ശ്മശാനത്തില്‍ നിന്നാണ് ശവശരീരത്തിന്റെ തല ലഭിച്ചതെന്ന് ഇവര്‍ അറസ്റ്റിലായ പൂജാരിമാര്‍ പൊലീസിനോട് പറഞ്ഞു. കുടുംബ ക്ഷേത്രമായ ഇവിടെ എല്ലാ വര്‍ഷവും ഈ ചടങ്ങ് നടക്കുന്നുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. എന്നാല്‍, യഥാര്‍ത്ഥ മനുഷ്യത്തലയാണോ ഇവര്‍ കൊണ്ടുവന്ന് ഭക്ഷിച്ചതെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. ശാസ്ത്രീയ പരിശോധനയുടെ ഫലം ലഭിച്ചാല്‍ മാത്രമേ ഇത് ഉറപ്പിക്കാനാകൂവെന്നാണ് പൊലീസ് പറയുന്നത്.
എവിടെ നിന്ന് എപ്പോള്‍ മൃതദേഹം കൊണ്ടുവന്നെന്നതില്‍ പൊലീസിന് വ്യക്തതയില്ല. ഗ്രാമത്തിലെ ശ്മാശനങ്ങളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. 2019ലും സമാന സംഭവമുണ്ടായിരുന്നു. ഉത്സവത്തിന്റെ സംഘാടകര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. മൃതദേഹാവശിഷ്ടങ്ങളുമായി പൂജാരിമാരെ കണ്ടിട്ടുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞതായി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam