കാർഷിക നിയമങ്ങൾക്കെതിരെ സമ്പൂർണ്ണ വിപ്ലവ് ദിവസ് ആചരിച്ച് കർഷകർ

By Web TeamFirst Published Jun 5, 2021, 6:33 PM IST
Highlights

കാര്‍ഷിക നിയമ ഓര്‍ഡിനന്‍സ്‌ ഇറക്കിയതിന്റെ ഒന്നാം വാര്‍ഷികത്തിലാണ് ക‌ർഷകരുടെ രാജ്യവ്യാപക പ്രതിഷേധം. യുപി, ഹരിയാന, പഞ്ചാബ്, ത്രിപ്പുര, തെലങ്കാന, ആന്ധ്ര, മധ്യപ്രദേശ്, അടക്കം വിവിധ സംസ്ഥാനങ്ങളിൽ പ്രതിഷേധം നടന്നു.

ദില്ലി: കാർഷിക നിയമങ്ങൾക്കെതിരെ സമ്പൂർണ്ണ വിപ്ലവ് ദിവസ് ആചരിച്ച് കർഷകർ. സമരഭൂമികളിലും ബിജെപി നേതാക്കളുടെ വീടുകൾക്ക് മുന്നിലും ക‍ർഷകർ നിയമങ്ങളുടെ പകർപ്പ് കത്തിച്ച് പ്രതിഷേധിച്ചു. പ്രതിഷേധങ്ങൾക്ക് നേരെ പലയിടങ്ങളിലും പൊലീസ് നടപടിയുണ്ടായി. തുടർസമരപരിപാടികൾ ചർച്ച ചെയ്യാൻ സംയുക്ത കിസാൻ മോർച്ച വെള്ളിയാഴ്ച്ച യോഗം ചേരും. 

കാര്‍ഷിക നിയമ ഓര്‍ഡിനന്‍സ്‌ ഇറക്കിയതിന്റെ ഒന്നാം വാര്‍ഷികത്തിലാണ് ക‌ർഷകരുടെ രാജ്യവ്യാപക പ്രതിഷേധം. യുപി, ഹരിയാന, പഞ്ചാബ്, ത്രിപ്പുര, തെലങ്കാന, ആന്ധ്ര, മധ്യപ്രദേശ്, അടക്കം വിവിധ സംസ്ഥാനങ്ങളിൽ പ്രതിഷേധം നടന്നു. ഹരിയാനയിലെ പലയിടങ്ങളിലും പ്രതിഷേധത്തിനിടെ സംഘർഷമുണ്ടായി. കർണാലിൽ മുഖ്യമന്ത്രിയെ തടയാൻ എത്തിയ കർഷകരെ പൊലീസ് തടഞ്ഞു. പഞ്ച്കുലയിൽ ബിജെപി നേതാക്കളുടെ വീട്ടിവലേക്ക് മാർച്ച് നടത്തിയ കർഷകർക്ക് നേരെ പൊലീസ് ലാത്തിവീശി. അംബാലയിൽ ഹരിയാന ആഭ്യന്തര മന്ത്രി അനിൽ വിജിൻറെ വീടിനു മുന്നിലും സംഘർഷമുണ്ടായി.

ഹരിയാനയിലെ തോഹാനയിൽ ജെജെപി എം എൽ എ യ്ക്ക് നേരെ നടന്ന പ്രതിഷേധത്തിനിടെ അറസ്റ്റിലായ കർഷകരെ വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ട്  കർഷകരുടെ പ്രതിഷേധം തുടരുകയാണ്. രാകേഷ് ടിക്കായ്ത്ത്, യോഗേന്ദ്ര യാദവ് അടക്കമുള്ളവർ ഇവിടെ എത്തി. തുടർസമരങ്ങളുമായി സർക്കാരിനെ സമ്മർദ്ദത്തിലാക്കാൻ സംയുക്ത കിസാൻ മോർച്ചയുടെ തീരുമാനം. 
 

click me!