ശശികലയുടെ ജയിൽമോചനം: വൻ വരവേൽപ്പിനൊരുങ്ങി അമ്മ മക്കൾ മുന്നേറ്റ കഴകം

By Web TeamFirst Published Jan 20, 2021, 12:54 PM IST
Highlights

ബംഗ്ലളൂരുവിൽ നിന്ന് ചെന്നൈ വരെ വാഹനറാലി നടത്താനാണ് തീരുമാനം. ചെന്നൈയിൽ പ്രവർത്തകരെ അണിനിരത്തി ശക്തിപ്രകടനം നടത്താനും എഐഎഡിഎംകെ ദിനകരപക്ഷം തീരുമാനിച്ചു.

ബം​ഗളൂരു: ശശികലയുടെ ജയിൽമോചനത്തോടനുബന്ധിച്ച് വൻ വരവേൽപ്പിനൊരുങ്ങി അമ്മ മക്കൾ മുന്നേറ്റ കഴകം.  ബംഗ്ലളൂരുവിൽ നിന്ന് ചെന്നൈ വരെ വാഹനറാലി നടത്താനാണ് തീരുമാനം. ചെന്നൈയിൽ പ്രവർത്തകരെ അണിനിരത്തി ശക്തിപ്രകടനം നടത്താനും എഐഎഡിഎംകെ ദിനകരപക്ഷം തീരുമാനിച്ചു.

സ്വീകരണ പരിപാടികൾ നിശ്ചയിക്കാൻ പ്രവർത്തകരെ നിയോഗിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. അനധികൃത സ്വത്ത് സമ്പാദന കേസിൽ ശിക്ഷ അനുഭവിക്കുന്ന ശശികലയുടെ ജയിൽ മോചനം ഈ മാസം 27നുണ്ടാകുമെന്നാണ് അവരുടെ അഭിഭാഷകൻ അറിയിച്ചിരിക്കുന്നത്. തമിഴ്നാട്ടിൽ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കയാണ് ശശികലയുടെ മോചനം. അണ്ണാഡിഎംകെയിലെ ഒരു വിഭാഗം നേതാക്കൾ പാർട്ടി വിടുമെന്നാണ് ദിനകരപക്ഷത്തിന്റെ അവകാശവാദം. ഈ സാഹചര്യത്തിൽ കൂടിയാണ് 22 ന് അണ്ണാഡിഎംകെ ഉന്നതാധികാര യോഗം വിളിച്ചിരിക്കുന്നത്. 

മറ്റ് രാഷ്ട്രീയ പാര്‍ട്ടികളെല്ലാം പ്രചാരണം തുടങ്ങിയെങ്കിലും അമ്മ മക്കള്‍ മുന്നേറ്റ കഴകം ശശികലയ്ക്കായി കാത്തിരിക്കുകയാണ്. ബെംഗളൂരുവില്‍ നിന്ന് ചെന്നൈ വരെയുള്ള യാത്ര ശക്തിപ്രകടനമാക്കി മാറ്റും. പരപ്പന അഗ്രഹാര ജയിലില്‍ നിന്ന് വാഹന റാലിയായി ആനയിക്കും. ചെന്നൈയില്‍ പ്രവര്‍ത്തകരെ അണിനിരത്തി പ്രചാരണത്തിന് തുടക്കം കുറിക്കും. ശശികലയ്ക്കൊപ്പം ജയലളിതയുടെ വളര്‍ത്തുപുത്രന്‍ സുധാകരനും ഇളവരശിയും ജയില്‍മോചിതരാകും.

ശശികലയുടെ ജയിൽമോചനത്തിന്റെ പശ്ചാത്തലത്തിൽ അണ്ണാഡിഎംകെ ഉന്നതാധികാര യോഗം വിളിച്ചിട്ടുണ്ട്. മുഴുവൻ അണ്ണാഡിഎംകെ എംഎൽഎ മാരോടും യോഗത്തിൽ പങ്കെടുക്കാനാണ്  ഇപിഎസ്-ഒപിഎസ് നേതൃത്വത്തിന്റെ നിര്‍ദേശം. എല്ലാ ഭാരവാഹികളും ഈ മാസം 22 ന് ചെന്നൈയിൽ എത്തണമെന്നാണ് നിർദേശിച്ചിരിക്കുന്നത്. 

അനധികൃത സ്വത്ത് സമ്പാദന കേസിൽ നാല് വർഷം തടവും പത്ത് കോടി രൂപ പിഴയുമായിരുന്നു ശശികലയ്ക്ക് ശിക്ഷ വിധിച്ചത്. സുപ്രീം കോടതി വിധിച്ച പത്ത് കോടി രൂപയുടെ പിഴ ബംഗ്ലൂരു പ്രത്യേക കോടതിയിൽ ശശികല അടച്ചിരുന്നു.

click me!