Digvijay singh : ബീഫ് കഴിക്കുന്നത് സവര്‍ക്കര്‍ക്ക് പ്രശ്‌നമായിരുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങ്

By Web TeamFirst Published Dec 25, 2021, 8:14 PM IST
Highlights

പശുവിനെ അമ്മയായി അദ്ദേഹം ഒരിക്കലും പരിഗണിച്ചിരുന്നില്ലെന്നും ഹിന്ദുയിസവും ഹിന്ദുത്വവുമായി യാതൊരു ബന്ധമില്ലെന്നും അദ്ദേഹം തന്റെ പുസ്തകത്തില്‍ പറഞ്ഞെന്നും ദിഗ് വിജയ് സിങ് പറഞ്ഞു.
 

ഭോപ്പാല്‍: ബീഫ് (Beef) കഴിക്കുന്നതിനെ സവര്‍ക്കര്‍ (Savarkar)  എതിര്‍ത്തിരുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങ് (Dig vijay singh). പശുവിനെ അമ്മയായി അദ്ദേഹം ഒരിക്കലും പരിഗണിച്ചിരുന്നില്ലെന്നും ഹിന്ദുയിസവും ഹിന്ദുത്വവുമായി യാതൊരു ബന്ധമില്ലെന്നും അദ്ദേഹം തന്റെ പുസ്തകത്തില്‍ പറഞ്ഞെന്നും ദിഗ് വിജയ് സിങ് പറഞ്ഞു. ജന ജാഗ്രണ്‍ അഭിയാന്‍ എന്ന പരിപാടിയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 2024ല്‍ ബിജെപി അധികാരത്തിലേറിയാല്‍ ഭരണഘടന മാറ്റിയെഴുതുമെന്നും സംവരണ സമ്പ്രദായം അവസാനിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആര്‍എസ്എസിന്റെ പ്രത്യയശാസ്ത്രവുമായാണ് കോണ്‍ഗ്രസ് ഏറ്റുമുട്ടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്രസര്‍ക്കാറിന്റെ സാമ്പത്തിക നയങ്ങള്‍ക്കെതിരെ രാജ്യവ്യാപകമായി കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന പരിപാടിയാണ് ജന ജാഗ്രണ്‍ അഭിയാന്‍.

വത്സന്‍ തില്ലങ്കേരിയുടെ പ്രസംഗം ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്തു; ക്യാംപസ് ഫ്രണ്ട് നേതാവിനെതിരെ കേസ്‌

കണ്ണൂര്‍: ആർ.എസ്.എസ് നേതാവ് വത്സൻ തില്ലങ്കേരിയുടെ(Valsan Thillenkeri) പ്രസംഗം സമൂഹ മാധ്യമത്തിൽ(Social media) പോസ്റ്റ് ചെയ്ത കാമ്പസ് ഫ്രണ്ട്  സംസ്ഥാന നേതാവിനെതിരെ (Campus front leader) പൊലീസ് കേസെടുത്തു. പ്രകോപനവും കലാപവും ഉണ്ടാക്കാൻ ശ്രമിച്ചുവെന്ന പേരിൽ കാമ്പസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി പി.എം. മുഹമ്മദ് രിഫക്കെതിരെയാണ് കൂത്തുപറമ്പ് പൊലീസ് കേസെടുത്തത്. കഴിഞ്ഞ ഇരുപത്തിമൂന്നാം തീയതിയാണ് കേസ് രജിസ്റ്റർ ചെയ്തത്.

ഹിന്ദു ഐക്യവേദി ആലപ്പുഴ ജില്ലയില്‍ സംഘടിപ്പിച്ച ജനജാഗ്രതാ സദസ്സിൽ വെച്ച്  വല്‍സന്‍ തില്ലങ്കേരി നടത്തിയ പ്രസംഗത്തിന്റെ വീഡിയോ ആണ്  മുഹമ്മദ്  രിഫ ഫേസ്ബുക്കിൽ പങ്കുവച്ചത്. ഈ പ്രസംഗം ഷാനെ കൊലപ്പെടുത്തുന്നതിന് പ്രേരണ നല്‍കുന്നതാണെന്നും ഇയാൾക്കെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ടാണ് മുഹമ്മദ് രിഫ വീഡിയോ പോസ്റ്റ് ചെയ്തത്. സമൂഹത്തിൽ പ്രകോപനം ഉണ്ടാക്കിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടിയെന്ന് പൊലീസ് പറഞ്ഞു. 

അതേസമയം  എസ്ഡിപിഐ നേതാവ് ഷാന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് പേർ കൂടി കസ്റ്റഡിയിൽ. തൃശൂർ വരന്തരപ്പിള്ളി സ്വദേശിയും ആലുവ സ്വദേശിയുമാണ് കസ്റ്റഡിയിലുള്ളത്. പ്രതികളെ രക്ഷപെടാൻ സഹായിച്ചവരെന്ന് സംശയമുള്ളവരാണ് ഇവരെന്ന് പൊലീസ് പറയുന്നു. കള്ളായിയിലെ ഒരു വീട്ടിൽ താമസിപ്പിക്കുകയായിരുന്നു ഇവർ. സുധീഷ്, ഉമേഷ് എന്നിവരാണ് പിടിയിലായത്. ഇരുവരും ആർഎസ്എസ് പ്രവർത്തകരാണ്.

click me!