
ദില്ലി: ലോക്സഭാ അംഗത്വത്തില്‍നിന്ന് അയോഗ്യനാക്കിയ ഉത്തരവ് പിൻവലിക്കാത്തതിനെതിരെ ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസൽ നൽകിയ ഹർജി സുപ്രീം കോടതി അടിയന്തരമായി പരിഗണിക്കും. ഹർജി നാളെ പരിഗണിക്കണമെന്ന് ആവശ്യം ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് അംഗീകരിച്ചു. വധശ്രമക്കേസിൽ ഫൈസൽ കുറ്റക്കാരനാണെന്ന വിധിയും ശിക്ഷയും കേരള ഹൈക്കോടതി നേരത്തെ സ്റ്റേ ചെയ്തിരുന്നു. ഇതിനെതിരെ ലക്ഷദ്വീപ് ഭരണകൂടം സുപ്രീം കോടതിയെ സമീപിച്ചിരുന്നു.
ഈ ഹർജിക്കൊപ്പം പുതിയ ഹർജിയും പരിഗണിക്കും. മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിങ്‌വി, അഭിഭാഷകൻ കെ.ആർ ശശിപ്രഭു എന്നിവരാണ് മുഹമ്മദ് ഫൈസലിന് വേണ്ടി ഇന്ന് സുപ്രീം കോടതിയിൽ ഹാജരായത്. ലോക്സഭാ സെക്രട്ടറി ജനറലിനെതിരെയാണ് ഫൈസലിന്റെ ഹർജി. ലോക്സഭാ സെക്രട്ടറിയേറ്റ് നിയമ വിരുദ്ധമായി തന്റെ കാര്യത്തിൽ നിഷ്ക്രിയ സമീപനം സ്വീകരിക്കുവെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നത്. ഈ നടപടി കാരണം തനിക്ക് വിലപ്പെട്ട് ബജറ്റ് സെക്ഷൻ അടക്കം നഷ്ടമായെന്നും ഹർജിയിൽ ഫൈസൽ വ്യക്തമാക്കുന്നു.