
ചെന്നൈ: നടുറോഡിൽ പെട്ടന്നുണ്ടായ എട്ട് അടിയോളം ആഴമുള്ള കുഴിയിലേക്ക് വീണ് കാറും യാത്രക്കാരും. തമിഴ്നാട്ടിലെ ചെന്നൈയിലാണ് സംഭവം. ചെന്നൈയിലെ താരാമണിയ്ക്ക് സമീപത്തെ ടൈഡൽ പാർക്കിനടത്തുള്ള രാജീവ് ഗാന്ധി സലൈയിലാണ് റോഡിൽ പെട്ടന്ന് ഗർത്തം രൂപം കൊണ്ടത്. ശനിയാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു സംഭവം. ഇതേസമയം റോഡിലുണ്ടായിരുന്ന കാർ യാത്രക്കാർ സഹിതം കുഴിയിലേക്ക് പതിക്കുകയായിരുന്നു.
ട്രാഫിക് സിഗ്നലിൽ നിർത്തിയിട്ട കാറാണ് അപകടത്തിൽപ്പെട്ടത് . അപകട സമയത്ത് അഞ്ച് പേരായിരുന്നു കാറിലുണ്ടായിരുന്നത്. ഷൊലിംഗനല്ലൂർ സ്വദേശിയായ 47കാരൻ മരിയാദാസ് ആയിരുന്നു കാർ ഓടിച്ചത്. 42 കാരനായ വിഗ്നേഷ്, ഇയാളുടെ ഭാര്യ 32കാരിയായ ധന്യ, ഇവരുടെ രണ്ട് മക്കളായ 12കാരൻ അശ്വന്ത്, 7 വയസുകാരൻ അദ്വിത് എന്നിവരാണ് അപകടത്തിൽപ്പെട്ടത്. ചെന്നൈ റെയിൽവേ സ്റ്റേഷനിൽ നിന്ന് വീട്ടിലേക്ക് പോവുകയായിരുന്നു ഇവർ്. ടാക്സി വാഹനമാണ് അപകടത്തിൽപ്പെട്ടത്.
നിരവധി വാഹനങ്ങൾ റോഡിലുണ്ടായ സമയത്താണ് റോഡിൽ വൻ ഗർത്തം രൂപം കൊണ്ട്ത്. പിന്നാലെ മേഖലയിൽ വലിയ രീതിയിലെ ഗതാഗത കുരുക്കാണ് അനുഭവപ്പെട്ടത്. ഇതിന് പിന്നാലെ ഗർത്തമുണ്ടായ സ്ഥലം ബാരിക്കേഡ് വച്ച് അധികൃതർ മറച്ചു. റോഡിന് അടിയിലൂടെ കടന്നു പോകുന്ന മലിനജല പൈപ്പ് പൊട്ടിയതാണു ഗർത്തമുണ്ടാകാൻ കാരണമെന്നു സിഎംആർഎൽ വിശദമാക്കുന്നത്. മെട്രോ റെയിൽ നിർമാണം നടക്കുന്നതിന് 300 മീറ്റർ അരികിലാണ് അപകടം നടന്നത്. നേരിയ പരുക്കേറ്റ മുഴുവൻ യാത്രക്കാരെയും മെട്രോ തൊഴിലാളികളും നാട്ടുകാരും ചേർന്നു സുരക്ഷിതമായി പുറത്തെത്തിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം