
ശിവപുരി : രാജ്യത്ത് ചിലയിടങ്ങളിൽ ചൂട് 50 ഡിഗ്രി കടക്കുമ്പോൾ ജനങ്ങൾക്ക് വിചിത്രമായ ഉപദേശവുമായി കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. എസി വേണ്ടെന്നും "ഞാൻ എന്റെ കാറിലോ ഓഫീസിലോ എസി ഉപയോഗിക്കാറില്ല. മെയ്, ജൂൺ മാസങ്ങളിലെ 51 ഡിഗ്രി ചൂടിലും ഞാൻ ഇങ്ങനെയാണ് കഴിയുന്നതെന്ന് പറഞ്‍ സിന്ധ്യ, പകരം ചൂട് തട്ടാതിരിക്കാൻ കീശയിൽ ഒരു സവാള കരുതുകയാണ് ചെയ്യുകയെന്നും, ഇത് പണ്ടുകാലം മുതലുള്ള ശീലമാണെന്നും അദ്ദേഹം പറഞ്ഞു.
ആയുർവേദം പുരോഗമിക്കുമ്പോഴും ഇത്തരം പരമ്പരാഗത രീതികൾ നാം മറക്കരുതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. തന്റെ ചർമ്മം 'ചമ്പൽ ചർമ്മം' ആണെന്നും അതുകൊണ്ട് അതിശക്തമായ ചൂടിനെ പ്രതിരോധിക്കാൻ തനിക്ക് കഴിയുമെന്നും അദ്ദേഹം പറയുന്നു. "കാഴ്ചയിൽ ഞാൻ യുവാവാണെങ്കിലും എന്റെ ആത്മാവ് വളരെ പഴയതാണ്. പഴയ കാര്യങ്ങളിലാണ് എനിക്ക് വിശ്വാസം," എന്നും സിന്ധ്യ കൂട്ടിച്ചേർത്തു.
മധ്യപ്രദേശ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ വരും ദിവസങ്ങളിൽ ഉഷ്ണതരംഗം കടുക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയ ദിവസമാണ് മന്ത്രിയുടെ ഈ പരാമർശം. നിലവിൽ രാജ്യത്തിന്റെ പല ഭാഗങ്ങളിലും താപനില 40 മുതൽ 46 ഡിഗ്രി വരെയാണ്. മഹാരാഷ്ട്രയിലെ അക്കോളയിൽ കഴിഞ്ഞ ദിവസം 46.9 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയിരുന്നു. ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ തുടങ്ങിയ ഇടങ്ങളിലും ചൂട് ക്രമാതീതമായി ഉയരുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam