
കൊൽക്കത്ത: അമ്മ വഴക്കുപറഞ്ഞതിനെ തുടർന്ന് എട്ടാം ക്ലാസ് വിദ്യാർത്ഥി ജീവനൊടുക്കി. പശ്ചിമ ബംഗാളിലെ ബിജയ്‌നഗറിലാണ് സംഭവം. ദേബ്ജ്യോതി ദത്ത (14) എന്ന കുട്ടിയാണ് ആത്മഹത്യ ചെയ്തത്. ഫോണിൽ കൂടുതൽ സമയം ചിലവഴിച്ചതിനാണ് അമ്മ മകനെ ശകാരിച്ചുവെന്നും ഇതിന്റെ മനോവിഷമത്തിലാണ് കുട്ടി ആത്മഹത്യ ചെയ്തതെന്നും പൊലീസ് പറഞ്ഞു.
വീടിനുള്ളിലെ മുറിയിലെ സിലിങ് ഫാനിലാണ് ദേബ്ജ്യോതി ആത്മഹത്യ ചെയ്തത്. പഠനത്തിൽ മികച്ച പ്രകടനം കാഴ്ച വച്ച കുട്ടിയായിരുന്നു ദത്ത. എന്നാൽ ഫോണിന്റെ ഉപയോഗം കാരണം പഠനത്തിലുള്ള ഏകാഗ്രത നഷ്ടമായി. ഇതിനെതിരെ മതാപിതാക്കൾ കുട്ടിയെ താക്കീത് നൽകിയെങ്കിലും ഫലമുണ്ടായില്ലെന്ന് ബന്ധുക്കൾ പറയുന്നു.
ഞായറാഴ്ച കുട്ടി പഠനത്തിൽ ശ്രദ്ധിക്കുന്നില്ലെന്ന് ട്യൂഷൻ ടീച്ചർ അറിയിച്ചതിന് പിന്നാലെ അമ്മ ദത്തയെ വഴക്ക് പറഞ്ഞിരുന്നു. പിറ്റേദിവസം രാവിലെ സ്കൂളിലെ അധ്യാപകൻ ദത്ത ഹോം വർക്ക് ചെയ്തില്ലെന്ന് പറഞ്ഞപ്പോൾ അവരുടെ മുന്നിൽ വച്ചും അമ്മ കുട്ടിയെ ശകാരിച്ചു. പിന്നീട് ഉച്ഛക്ക് ശേഷം വീട്ടിലെത്തിയ കുട്ടി മുറിയിൽ കയറി ആത്മഹത്യ ചെയ്യുകയായിരുന്നു.
അമ്മ അടുക്കളയിലായിരുന്ന സമയത്താണ് കുട്ടി ഫാനിൽ തൂങ്ങി ജീവനൊടുക്കിയത്. മുൻ ആർമി ഉദ്യോഗസ്ഥനായ അച്ഛൻ ഈ സമയം വീട്ടിലുണ്ടായിരുന്നില്ല. സംഭവമറിഞ്ഞപ്പോൾ വീട്ടുകാർ വാതിൽ തകർത്ത് കുട്ടിയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ആശുപത്രിയിലെത്തിക്കും മുമ്പ് മരണം സംഭവിക്കുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam