
ന്യൂഡല്‍ഹി: മോഷ്ടിക്കാന്‍ കയറിയ വീട്ടില്‍ നിന്ന് ഒന്നും കിട്ടാതായപ്പോള്‍ 500 രൂപ വെച്ചിട്ടുപോയ കള്ളന്മാര്‍ക്കായി അന്വേഷണം. ന്യൂഡല്‍ഹി രോഹിണിയിലെ സെക്ടര്‍ 8ല്‍ ഇക്കഴിഞ്ഞ ഇരുപതാം തീയ്യതി രാത്രിയായിരുന്നു സംഭവം. വീട്ടുടമ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് പൊലീസ് സ്ഥലത്തെത്തിയത്.
സോഫ്റ്റ്‍വെയര്‍ എഞ്ചിനീയറായി വിരമിച്ച 80 വയസുകാരന്‍ എം രാമകൃഷ്ണന്റെ വീട്ടിലാണ് കള്ളന്‍ കയറിയത്. പത്തൊന്‍പതാം തീയ്യതി വൈകുന്നേരം രാമകൃഷ്ണനും ഭാര്യയും മകനെ സന്ദര്‍ശിക്കാന്‍ ഗുരുഗ്രാമത്തിലേക്ക് പോയിരിക്കുകയായിരുന്നു. വീട്ടില്‍ കള്ളന്‍ കയറിയ വിവരം ജൂലൈ 21ന് രാവിലെ അയല്‍വാസിയാണ് വിളിച്ച് അറിയിച്ചത്. ഉടന്‍ തന്നെ വീട്ടിലേക്ക് ചെന്നു. പ്രധാന വാതില്‍ തകര്‍ത്ത നിലയിലായിരുന്നു. അകത്ത് കടന്ന് പരിശോധിച്ചെങ്കിലും ഒന്നും നഷ്ടമായിട്ടില്ലെന്ന് മനസിലായി.
വീട്ടില്‍ നിന്ന് കള്ളന്മാര്‍ ഒന്നും കൊണ്ടുപോയിട്ടില്ലെന്നും എന്നാല്‍ പ്രധാന വാതിലിന് സമീപം 500 രൂപ നോട്ട് ആരോ ഉപേക്ഷിച്ചുപോയെന്നുമാണ് രാമകൃഷ്ണന്‍ പൊലീസിനോട് പറഞ്ഞത്. വിലപിടിപ്പുള്ള സാധനങ്ങളൊന്നും താന്‍ വീട്ടില്‍ സൂക്ഷിക്കാറില്ലെന്നും അദ്ദേഹം അറിയിച്ചു. വീട്ടിലെ അലമാരകളൊന്നും തുറന്നിട്ടുണ്ടായിരുന്നില്ല. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. മോഷ്ടാക്കളെ കണ്ടെത്താന്‍ അന്വേഷണം തുടങ്ങിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
സമാനമായ മറ്റൊരു സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ നേരത്തെ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഡല്‍ഹിയിലെ മറ്റൊരു പ്രദേശത്ത് ദമ്പതികളെ കൊള്ളയടിക്കാന്‍ ശ്രമിച്ച കള്ളന്മാര്‍ അവരുടെ പക്കല്‍ 20 രൂപ മാത്രമേ ഉള്ളൂ എന്ന് മനസിലാക്കിയതോടെ 100 രൂപ നല്‍കിയ ശേഷം സ്ഥലം വിടുകയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam