'എന്റെ മോൾ ഒരിക്കലും ഇങ്ങനെ ചെയ്യില്ലെന്ന് തന്നെയാണ് ഞാൻ ഉറപ്പ് പറയുന്നത്.' കുട്ടിയുടെ അമ്മയുടെ വാക്കുകളിങ്ങനെ. 

കൊച്ചി: എറണാകുളം വൈപ്പിനില്‍ പതിനൊന്നു വയസ്സുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് പരാതി. വിശദമായി അന്വേഷിക്കാതെ ആത്മഹത്യയെന്ന് ഉറപ്പിക്കുകയാണ് പൊലീസെന്ന് മാതാപിതാക്കള്‍ ആരോപിച്ചു. ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ആലുവ എസ് പിക്ക് പരാതി നല്‍കി. 'എന്റെ മോൾ ഒരിക്കലും ഇങ്ങനെ ചെയ്യില്ലെന്ന് തന്നെയാണ് ഞാൻ ഉറപ്പ് പറയുന്നത്.' കുട്ടിയുടെ അമ്മയുടെ വാക്കുകളിങ്ങനെ. 

മെയ് 29 നാണ് ആറാംക്ലാസുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. ഞാറക്കലിലെ വീട്ടിലെ ഹാളിലായിരുന്നു മൃതദേഹം. കൂലിപണിക്കാരായ അച്ഛനും അമ്മയും ജോലിക്കു പോയിരുന്ന സമയത്താണ് കുട്ടി മരിച്ചത്. സഹോദരിയും ആ സമയം വീട്ടിലുണ്ടായിരുന്നില്ല. പതിനൊന്നു മണിയോടെ അമ്മയുടെ ജോലി സ്ഥലത്തെത്തിയ കുട്ടി സന്തോഷത്തോടെയാണ് തിരിച്ച് വീട്ടിലേക്ക് പോന്നത്. ഉച്ചക്ക് ഭക്ഷണം കഴിക്കാൻ വീട്ടിലെത്തിയപ്പോള്‍ മരിച്ച നിലയിലാണ് മകളെ കണ്ടതെന്ന് അമ്മ പറഞ്ഞു. മൃതദേഹത്തില്‍ കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ മുറിവുകളുണ്ടായിരുന്നു. പൊലീസ് കാണിച്ച ആത്മഹത്യക്കുറിപ്പിലെ കയ്യക്ഷരം കുട്ടിയുടേതല്ല. വസ്ത്രധാരണവും പതിവില്‍ നിന്ന് വ്യത്യസ്തമായിരുന്നു. ഇതൊന്നും വേണ്ടവിധത്തില്‍ അന്വേഷിക്കാതെ ആത്മഹത്യയെന്ന് ഞാറക്കല്‍ പോലീസ് തീരുമാനിച്ചെന്ന് കുട്ടിയുടെ മാതാപിതാക്കള്‍ പറഞ്ഞു.

മകളുടെ മരണത്തിനു പിന്നാലെ ഈ നിര്‍ധന കുടുംബം കുട്ടി മരിച്ച വീട്ടില്‍ നിന്ന് മറ്റൊരു വാടക വീട്ടിലേക്ക് താമസം മാറിയിട്ടുണ്ട്. സത്യസന്ധമായ അന്വേഷണത്തിലൂടെ മകളുടെ മരണത്തിലെ ദുരൂഹത നീക്കണമെന്നാണ് ഈ മാതാപിതാക്കള്‍ ആവശ്യപെടുന്നത്. പൊലീസില്‍ നിന്ന് നീതി കിട്ടിയില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും ഇവര്‍ പറഞ്ഞു.

പതിനൊന്ന് വയസ്സുകാരിയുടെ മരണം

Read More:  മൈസൂരുവിലേക്ക് പോകവെ ഇന്നോവ കാർ അപകടത്തിൽപ്പെട്ടു; മലപ്പുറം സ്വദേശികളായ പിതാവിനും മകനും ദാരുണാന്ത്യം