
ദില്ലി : ജമ്മു കശ്മീരിൽ ഭീകരർക്കെതിരായ നടപടികൾ ശക്തമാക്കി സുരക്ഷാസേന. കിഷ്ത്വാറിന് പിന്നാലെ ത്രാലിലും സുരക്ഷസേന തെരച്ചിൽ തുടങ്ങി. പൂഞ്ചിൽ 12 ഇടങ്ങളിൽ സംസ്ഥാന അന്വേഷണം ഏജൻസി പരിശോധന നടത്തി. യുപിയിൽ ചാരപ്രവർത്തനത്തിന് അറസ്റ്റിലായ രണ്ട് പേർ പാക്കിസ്ഥാന്റെ ഇന്ത്യ വിരുദ്ധ ഗ്രൂപ്പുകളിൽ അംഗങ്ങളാണെന്ന വിവരവും പുറത്തുവന്നു.
കിഷ്ത്വാറിൽ ഇന്നലെ തുടങ്ങിയ ഓപ്പറേഷൻ ത്രാഷിയുടെ ഭാഗമായി തെരച്ചിൽ കൂടൂതൽ ഊർജ്ജിതമാക്കിയിരിക്കുകയാണ് സുരക്ഷാ സേന. നാല് ഭീകരർക്കായി തുടങ്ങിയ സൈനിക നടപടിയിൽ രണ്ട് ഭീകരരെ വധിച്ചു. ഈ പ്രദേശം കേന്ദ്രീകരിച്ച് ഭീകരപ്രവർത്തനങ്ങൾ നടത്തുന്ന സെയ്ഫുള്ള എന്ന ഭീകരന്റെ സംഘത്തെയാണ് സേന ലക്ഷ്യമിട്ടത്. എന്നാൽ ഏറ്റുമുട്ടലിനിടെ ഭീകരർ രണ്ട് സംഘങ്ങളായി തിരിഞ്ഞുവെന്നാണ് സേന വ്യക്തമാക്കുന്നത്. രണ്ടാമത്തെ സംഘത്തിനായി ഇവിടുത്തെ ഗ്രാമീണ മേഖലയിൽ ഉൾപ്പെടെ പരിശോധന തുടരുകയാണ്. ഹെലികോപ്ടർ ഉപയോഗിച്ച് വന മേഖലയിലും നീരിക്ഷണം തുടരുകയാണ്.
ഇതിനിടെ ത്രാലിലെ ഷീരാബാദിലും ഭീകരർക്കായി തെരച്ചിൽ തുടങ്ങി. പൂഞ്ചിൽ ഭീകരപ്രവർത്തനങ്ങൾക്ക് സഹായം നൽകുന്നവരെ കേന്ദ്രീകരിച്ച് 12 ഇടങ്ങളിൽ സംസ്ഥാന അന്വേഷണ ഏജൻസി പരിശോധന തുടരുകയാണ്. നേരത്തെ ജമ്മുകശ്മീരിലെ 200 ഇടങ്ങളിൽ ഏജൻസി പരിശോധന നടത്തിയിരുന്നു.
അതിനിടെ, ചാരവൃത്തിക്ക് യുപി പൊലീസ് അറസ്റ്റ് ചെയ്ച രണ്ടു പേർ പാക് ചാരസംഘടനയുടെ ഇന്ത്യ വിരുദ്ധ ഗ്രൂപ്പുകളിൽ അംഗങ്ങളാണെന്ന വിവരം പുറത്തു വന്നു. തൂഫൈൽ, ഹാറൂൺ എന്നിവരെ ഇന്നലെയാണ് പൊലീസ് പിടികൂടിയത്. യുപിയിലെയും ദില്ലിയിലുമായി പ്രധാന ഇടങ്ങളുടെ ചിത്രങ്ങൾ ഇവർ പാക് ഏജന്റ്മാർക്ക് കൈമാറിയെന്നാണ് കണ്ടെത്തൽ. ഗ്യാൻവാപ്പി പള്ളിയുടെ ചിത്രങ്ങൾ കൈമാറി. പല സമയങ്ങളിൽ സ്ഥലത്തെ തിരക്കുള്ളതും തിരക്കില്ലാത്തതുമായ ചിത്രങ്ങളാണ് കൈമാറിയത്. ഇവരുടെ ചോദ്യം ചെയ്യൽ തുടരുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam