
ദില്ലി: സെക്കന്തരാബാദ് കന്റോൺമെന്റിലെ ആയുധമോഷണ കേസിൽ അന്വേഷണം കൂടുതൽ പേരിലേക്ക്. കരസേന ക്യാമ്പിൽ സംഭവിച്ച സുരക്ഷ വീഴ്ച്ചയിൽ നടപടിയുണ്ടാകും. കസ്റ്റഡിയിലുള്ള മുൻ സൈനിക ഉദ്യോഗസ്ഥനായ ഹവിൽദാറിന് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഇയാളുടെ ഓൺലൈൻ ഇടപാടുകളും പൊലീസ് പരിശോധിക്കുന്നുണ്ട്. മോഷ്ടിച്ച ആയുധങ്ങൾ പാകിസ്താനിലേക്ക് കടത്താനുള്ള ശ്രമമോ മറ്റേതെങ്കിലും രാജ്യാന്തര ഇടപാടുകളോ നടന്നിട്ടുണ്ടോയെന്നും അന്വേഷണ സംഘം പരിശോധിക്കുകയാണ്.
മുൻ ഹവിൽദാർ ഉപ്പുതൊള്ള മല്ലേഷിനെ ആണ് തെലങ്കാന പൊലീസ് കേസിൽ പിടികൂടിയത്. മഹബൂബ് നഗർ സ്വദേശിയാണ് ഇയാൾ കുറ്റകൃത്യത്തിൽ പങ്കാളികളായ മൂന്ന് പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. മല്ലേഷിനെ സർവീസിൽനിന്ന് പുറത്താക്കിയതിന്‍റെ പകയാണ് മോഷണത്തിന് പിന്നിലെന്നാണ് നിലവിൽ പൊലീസ് പറയുന്നത്. ക്യാമ്പിൽ കടനന് ഇയാൾ മറ്റു രണ്ടു പേരുടെ സഹായത്തോടെയാണ് മോഷണം നടത്തിയത്. ആയുധപ്പുരയുടെ പിൻഭാഗത്തെ മതിലിന് മുകളിലൂടെ ആയുധങ്ങൾ പുറത്തേക്ക് എറിഞ്ഞ്, പുറത്തുണ്ടായിരുന്ന ഒരാൾ ഈ ആയുധങ്ങൾ മാറ്റിയെന്നും പൊലീസ് പറയുന്നു.
വിഷയത്തിൽ സുരക്ഷാ സംവിധാനങ്ങളിലെ വീഴ്ചയും വലിയ ചർച്ചയായിട്ടുണ്ട്. ഈക്കാര്യത്തിൽ നടപടി ഉണ്ടാകുമെന്നാണ് വിവരം. കേസിൽ അറസ്റ്റിലായ ഹവിൽദാറിന്റെ മുൻകാല വിവരങ്ങളും പൊലീസ് പരിശോധിക്കുകയാണ്. ഇയാൾക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇയാളുടെ ഓൺലൈൻ ഇടപാടുകൾ പരിശോധിക്കുന്നുണ്ട്. പാകിസ്താനുമായി ബന്ധമുള്ള ആയുധ വ്യാപാര അക്കൗണ്ട് ഇയാൾ പിന്തുടർന്നിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തിയെന്നാണ് വിവരം. എന്നാൽ ഇതിന് ആയുധമോഷണവുമായി നേരിട്ട് ബന്ധമുണ്ടോയെന്നത് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
രാജ്യാന്തര ചാരവൃത്തിയോ മറ്റേതെങ്കിലും രാജ്യാന്തര ഇടപാടുകളോ നടന്നിട്ടുണ്ടോ എന്ന കാര്യത്തിൽ തെളിവുകളൊന്നും നിലവിൽ ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും മോഷ്ടിച്ച ആയുധങ്ങൾ എവിടേക്കാണ് കൊണ്ടുപോകാൻ ശ്രമിച്ചതെന്നും കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്. സൈനിക രഹസ്യാന്വേഷണ വിഭാഗവും മറ്റ് അന്വേഷണ ഏജൻസികളും പൊലീസിനൊപ്പം വിവരങ്ങൾ ശേഖരിക്കുന്നുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam