
ബെംഗളുരു : നാളെ സത്യപ്രതിജ്ഞ നടക്കാനിരിക്കെ കർണാടകയിൽ ആരെയൊക്കെ മന്ത്രിസഭയിലെടുക്കണമെന്ന കാര്യത്തിൽ ചർച്ചകൾക്കായി സിദ്ധരാമയ്യയും ശിവകുമാറും വീണ്ടും ദില്ലിക്ക്. ഇന്ന് ദില്ലിയിൽ ഹൈക്കമാൻഡുമായി കൂടിയാലോചിച്ചാവും അന്തിമ തീരുമാനം. മന്ത്രിസഭയിൽ പരമാവധി 34 പേരെയാണ് അംഗമാക്കാൻ കഴിയുന്നതെങ്കിലും ഇരട്ടിയോളം പേരാണ് മന്ത്രി സ്ഥാനം മോഹിച്ച് നേതൃത്വത്തെ സമീപിച്ചിരിക്കുന്നത്. ഉപമുഖ്യമന്ത്രി പദം പ്രതീക്ഷിച്ച ലിംഗായത്ത്, ദളിത് , മുസ്ലിം വിഭാഗങ്ങളിൽ നിന്ന് വലിയ സമ്മർദ്ദവുമുണ്ട്. സാമുദായിക സമവാക്യങ്ങൾ പാലിക്കുന്നതിനൊപ്പം പ്രധാന വകുപ്പുകൾ വിഭജിക്കുന്നതിലും കിടമത്സരമുണ്ട്.
അതേസമയം സത്യപ്രതിജ്ഞാ ചടങ്ങ് പ്രതിപക്ഷ പാർട്ടികളുടെ സംഘമവേദിയാക്കാനാണ് കോൺഗ്രസ് നീക്കം. ബിജെപി ഇതര മുഖ്യമന്ത്രിമാരെ ക്ഷണിക്കാൻ ആണ് തീരുമാനം. എന്നാൽ ബിജെപിക്ക് പുറമെ, കേരളം ഭരിക്കുന്ന സിപിഎം മുഖ്യമന്ത്രി പിണറായി വിജയനും സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണമില്ല. മറ്റ് കോൺഗ്രസ് മുഖ്യമന്ത്രിമാർക്ക് പുറമെ ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ, തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക് എന്നിവരെയും സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിക്കും.
സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, എൻസിപി അധ്യക്ഷൻ ശരദ് പവാർ, മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, ബിഹാർ ഉപ മുഖ്യമന്ത്രി തേജസ്വി യാദവ്, ജമ്മു കശ്മീരിലെ നാഷണൽ കോൺഫറൻസ് മേധാവി ഫാറൂഖ് അബ്ദുള്ള, എന്നിവരെയും ക്ഷണിച്ചിട്ടുണ്ട്. അരവിന്ദ് കെജ്രിവാളിനും പിണറായി വിജയനും ഇതുവരെ ക്ഷണമില്ല. അതേസമയം സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെയും സിപിഐ നേതാവ് ഡി രാജയെയും കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ ക്ഷണിച്ചു.
Read More : എസ്എസ്എൽസി പരീക്ഷാഫലം ഇന്ന്, ഇത്തവണ ഗ്രേസ് മാർക്കും
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam