
ദില്ലി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ്മ (Anand Sharma) പാര്‍ട്ടി വിടുമെന്ന് സൂചന. ജെ പി നദ്ദയുമായി ആനന്ദ് ശര്‍മ്മ കൂടിക്കാഴ്ച്ചക്ക് സമയം തേടിയെന്നാണ് സൂചന. എന്നാലിത് അഭ്യൂഹം മാത്രമാണെന്നാണ് ആനന്ദ് ശർമ്മയുമായി അടുത്ത വൃത്തങ്ങൾ പറയുന്നത്. രാജ്യസഭ സീറ്റ്, ഗാന്ധി കുടുംബം വിശ്വസ്തര്‍ക്ക് വീതം വച്ചുവെന്ന ആക്ഷേപം ശക്തമാകവേ ഇതില്‍ പ്രതിഷേധിച്ച് ആനന്ദ് ശര്‍മ്മ കടുത്ത നിലപാട് എടുത്തേക്കുമെന്നാണ് സൂചന.
സീറ്റ് കിട്ടുമെന്ന പ്രതീക്ഷയില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള നടപടിക്രമങ്ങള്‍ ആനന്ദ് ശര്‍മ്മയും ഗുലാം നബി ആസാദും പൂര്‍ത്തിയാക്കിയതായി പോലും റിപ്പോര്‍ട്ടുണ്ട്. ജമ്മുകശ്മീര്‍ തെരഞ്ഞെുപ്പിന് മുന്‍പ് ആസാദ് സ്വന്തം പാര്‍ട്ടി രൂപീകരിച്ചേക്കുെമന്ന അഭ്യൂഹം ശക്തമാണ്. ആനന്ദ് ശര്‍മ്മയുമായി കപില്‍ സിബല്‍ ആശയവിനിമയം നടത്തിയെന്നും വിവരമുണ്ട്. അതേസമയം ചിന്തന്‍ ശിബിര തീരുമാന പ്രകാരം ഓരോ നേതാക്കള്‍ക്കും ഓരോ ഉത്തരവാദിത്തം നല്‍കുകയാണെന്നും ഗ്രൂപ്പ് 23 നേതാക്കളെ തേടിയും അവസരങ്ങള്‍ എത്തുമെന്നാണ് നേതൃത്വത്തോടടുത്ത് നില്‍ക്കുന്ന ചില മുതിര്‍ ന്ന നേതാക്കളുടെ ന്യായീകരണം.
അതേസമയം കോണ്‍ഗ്രസ് വിട്ട ഹാര്‍ദ്ദിക് പട്ടേല്‍ ഞായറാഴ്ച ബിജെപി അംഗത്വമെടുക്കും. കോണ്‍ഗ്രസ് വിട്ടതിന് പിന്നാലെ ആംആദ്മി പാര്‍ട്ടി ക്ഷണിച്ചെങ്കിലും ഹാര്‍ദ്ദിക് ബിജെപി തെരഞ്ഞെടുത്തു. ഞായറാഴ്ച്ച മുതല്‍ ബിജെപിയുടെ ഭാഗമാകുന്ന ഹാര്‍ദ്ദിക് പട്ടേല്‍ ഈ വര്‍ഷാവസാനം നടക്കുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കും. ഹാര്‍ദ്ദിക്കിന് എന്ത് പദവി നല്‍കുമെന്ന കാര്യം ബിജെപി വെളിപ്പെടുത്തിയിട്ടില്ല. ദേശീയ സംസ്ഥാന നേതൃത്വങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസിന്‍റെ പടിയിറങ്ങിയ ഹാര്‍ദ്ദിക് പട്ടേല്‍ കോണ്‍ഗ്രസിന്‍റെ ഹിന്ദുത്വ നിലപാട് പൊള്ളയാണെന്ന് ആരോപിച്ചു. അസംതൃപ്തരായ നിരവധി പേര്‍ വൈകാതെ പാര്‍ട്ടി വിടുമെന്നും ഹാര്‍ദ്ദിക് പട്ടേല്‍ ആവര്‍ത്തിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam