ജോലിയിൽ വീഴ്ച്ച വരുത്തിയെന്ന് കാട്ടി മുതിർന്ന ഡോക്ടറായ ഭീംസെൻ കുമാറിനെയാണ് സസ്പെന്‍റ് ചെയ്തത്. അതിനിടെ മസ്തിഷ്കജ്വരം ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം 149 ആയി.
പട്ന: ബിഹാറിൽ മസ്തിഷ്കജ്വരം ബാധിച്ച് ഏറ്റവുമധികം കുട്ടികൾ മരിച്ച ശ്രീകൃഷ്ണ മെഡിക്കല്‍ കോളേജിലെ മുതിർന്ന റെസിഡന്‍റ് ഡോക്ടർക്ക് സസ്പെൻഷൻ. ജോലിയിൽ വീഴ്ച്ച വരുത്തിയെന്ന് കാട്ടി മുതിർന്ന ഡോക്ടറായ ഭീംസെൻ കുമാറിനെയാണ് സസ്പെന്‍റ് ചെയ്തത്.
പാറ്റ്ന മെഡിക്കൽ കോളേജിലെ ശിശുരോഗവിദഗ്ധനായ ഡോക്ടർ ഭീംസെൻ കുമാറിനെ ഈ മാസം 19നാണ് ശ്രീകൃഷ്ണ മെഡിക്കൽ കോളേജിൽ ജോലിയിൽ നിയമിച്ചത്. മസ്തിഷ്കജ്വരം ബാധിച്ചുള്ള മരണം ദിനംപ്രതി റിപ്പോർട്ട് ചെയ്യപ്പെടുന്നതിനിടെ അധികൃതർ സ്വീകരിച്ച ആദ്യത്തെ അച്ചടക്ക നടപടിയാണിത്.
അതിനിടെ ബിഹാറിൽ മസ്തിഷ്കജ്വരം ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം 149 ആയി. കഴിഞ്ഞ ദിവസം ശ്രീകൃഷ്ണ മെഡിക്കൽ കോളേജ് വളപ്പിൽ നിന്ന് മനുഷ്യരുടെ അസ്ഥികൂടങ്ങൾ കണ്ടെത്തിയത് വലിയ വിവാദമായിരുന്നു. പോസ്റ്റുമോര്‍ട്ടം ചെയ്ത അജ്ഞാത മൃതദേഹങ്ങള്‍ ആശുപത്രി വളപ്പില്‍ തള്ളിയതാണെന്നാണ് പ്രാഥമിക നിഗമനം.
Also Read: ബിഹാറിൽ കുട്ടികൾ മരിച്ച ആശുപത്രിയുടെ വളപ്പിൽ നൂറു കണക്കിന് അസ്ഥികൂടങ്ങൾ, ദുരൂഹത