
ഭട്പാര (പശ്ചിമ ബംഗാൾ): പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിൽ ഇന്നലെ റെയിൽവേ ട്രാക്കിൽ ബോംബ് പൊട്ടിത്തെറിച്ച് ഏഴുവയസ്സുള്ള കുട്ടി കൊല്ലപ്പെട്ടു. സ്ഫോടനത്തില്‍ രണ്ട് പേർക്ക് പരിക്കേറ്റു. കൊൽക്കത്തയിൽ നിന്ന് 30 കിലോമീറ്റർ അകലെയുള്ള കാക്കിനാര, ജഗദ്ദൽ സ്റ്റേഷനുകൾക്കിടയിലുള്ള ഭട്പാറയിലെ റെയിൽവേ ട്രാക്കിൽ ഇന്നലെ രാവിലെ 8.30 ഓടെയാണ് സംഭവം.
വഴിയരികില്‍ നിന്നും ലഭിച്ച പാക്കറ്റുമായി കുട്ടി തന്‍റെ രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം കളിക്കുകയായിരുന്നു. ഇതിനിടെ പെട്ടെന്ന് പാക്കറ്റ് പൊട്ടിത്തെറിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. റെയില്‍വേ ട്രാക്കില്‍ സ്ഫോടനമുണ്ടാക്കാനായി ആരോ ബോംബ് വച്ചതായിരുന്നു. എന്നാല്‍, പന്താണെന്ന് കരുതി കുട്ടികള്‍ അതെടുത്ത് കളിക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നുനെന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
സ്ഫോടനത്തെ തുടര്‍ന്ന് മൂന്ന് കുട്ടികളെയും ആശുപത്രിയിലെത്തിച്ചെങ്കിലും ഒരാള്‍ അതിനകം മരിച്ചിരുന്നു. പരിക്കേറ്റ മറ്റ് രണ്ട് കുട്ടികള്‍ ചികിത്സയിലാണെന്നും പൊലീസ് അറിയിച്ചു. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടക്കുകയാണെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.
വിവാഹ വീട്ടിൽ ഏഴംഗ സംഘത്തിന്‍റെ ആക്രമണം; മൂന്ന് പേര്‍ പിടിയില്‍
മാന്നാർ: ചെന്നിത്തലയിൽ വിവാഹ വീട്ടിൽ അടുക്കള കാണൽ ചടങ്ങ് നടക്കുന്നതിനിടെ ഏഴംഗ സംഘം വീട് കയറി അക്രമണം നടത്തി. അക്രമത്തില്‍ രണ്ട് യുവാക്കൾക്ക് പരിക്കേറ്റു. അക്രമണം അഴിച്ച് വിട്ട മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റുള്ളവര്‍ക്കായി ഊര്‍ജ്ജിതമായ അന്വേഷണം നടക്കുന്നു. ചെന്നിത്തല ചെറുകോൽ സംഗീത് ഭവനത്തിൽ സംഗീത് (20), ചെറുകോൽ ഇടശേരിയത്ത് വീട്ടിൽ ജിഷ്ണു (22), ചെറുകോൽ ഗോകുൽ നിവാസിൽ ഗോകുൽ കൃഷ്ണ (18) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്.
ചെന്നിത്തല ചെറുകോൽ ഉള്ള വരന്‍റെ വീട്ടിൽ വധുവിന്‍റെ വീട്ടിൽ നിന്ന് ബന്ധുക്കൾ എത്തി അടുക്കള കാണൽ ചടങ്ങ് നടക്കുന്നതിനിടെ ആണ് അക്രമം നടന്നത്. ബൈക്കിലെത്തിയ യുവാക്കൾ വീടിന് മുന്നിലൂടെ പല തവണ അസഭ്യം പറഞ്ഞ് കൊണ്ട് അമിത വേഗതയിൽ ബൈക്കോടിച്ച് കൊണ്ട് ഭീതി പരത്തി. ഇത് പല തവണ ആവർത്തിച്ചപ്പോൾ വിവാഹ വീട്ടിലെ ആളുകൾ ചോദ്യം ചെയ്തു. തുടർന്ന് പ്രതികൾ തിരിച്ച് പോവുകയും കൂടുതല്‍ ആളുകളുമായി വന്ന് അക്രമം നടത്തുകയായിരുന്നു.
ആക്രമണത്തില്‍ ചെറുകോൽ ചിത്തിരയിൽ മിഥുൻ (26), ചെറുകോൽ വിഷ്ണു നിവാസിൽ മനോജ് (26) എന്നിവർക്ക് തലയ്ക്ക് പരിക്കേറ്റു. കല്ല് കൊണ്ടും കമ്പ് കൊണ്ടുമാണ് അക്രമികൾ യുവാക്കളുടെ തലയ്ക്ക് അടിച്ചത് എന്ന് പരിക്കേറ്റവർ പൊലീസിന് മൊഴി നൽകി. നാല് പ്രതികളെ കൂടി പിടികൂടാനുണ്ട്. മാന്നാർ പൊലിസ് ഇൻസ്പെക്ടർ എസ് എച്ച് ഒ. ജി സുരേഷ് കുമാർ, എസ് ഐ. അഭിരാം, എസ് ഐ ബിജുക്കുട്ടൻ, ജി എസ് ഐ സജികുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർ ദിനീഷ് ബാബു, സിവിൽ പൊലീസ് ഓഫീസർ ജഗദീഷ്, എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam