
ഭുവനേശ്വർ: എഴുപത് വയസ്സുള്ള വ്യക്തിക്ക് കൊവിഡ്18 സ്ഥിരീകരിച്ചതിനെ തുടർന്ന് ഭുവനേശ്വറിലെ സുന്ദർപാദ, ജാദുപൂർ പ്രദേശങ്ങൾ അടച്ചുപൂട്ടി. ഇവിടം കന്റേൺമെന്റ് പ്രദേശമായി പ്രഖ്യാപിച്ചതായി ഭുവനേശ്വർ മുനിസിപ്പൽ കോർപറേഷൻ അറിയിച്ചു. ഇയാൾ ഓസ്ട്രേലിയയിൽ നിന്ന് മടങ്ങിയെത്തിയതിന് ശേഷമാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. ജാദാപൂരിന് സമീപത്തുള്ള സുന്ദരപാദയിലെ കപില പ്രസാദ് ഹൗസിംഗ് കോളനിയിലാണ് ഇയാൾ താമസിക്കുന്നതെന്ന് ബിഎംസി കമ്മീഷണർ പി സി ചൗധരി വ്യക്തമാക്കി.
ഇരുപത്തൊമ്പത് വയസ്സുള്ള മറ്റൊരാൾക്കും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇയാൾ ഭോമികൽ പ്രദേശവാസിയാണ്. ഇയാളുടെ കുടുംബാംഗങ്ങളായ മൂന്നുപേർക്കും കൊവിഡ് 19 സ്ഥിരീകരിച്ചു. സൂര്യനഗർ പ്രദേശവും ഏപ്രിൽ 2 ന് കണ്ടേൻമെന്റ് ഏരിയ ആയി പ്രഖാപിച്ചിരുന്നു. ഇവിടെ അറുപത് വയസ്സുള്ള വ്യക്തിക്കും കൊറോണ വൈറസ് ബാധ കണ്ടെത്തിയിരുന്നു. അതേ സമയം ഇയാൾ യാത്ര ചെയ്തതായി യാതൊരു തെളിവുകളും ലഭിച്ചിട്ടില്ല. കണ്ടേൻമെന്റ് ഏരിയയിലേക്ക് ആർക്കും പ്രവേശിക്കാനോ അവിടെ നിന്ന് ആർക്കും പുറത്തുപോകാനോ അനുവാദമില്ലെന്ന് ചൗധരി വ്യക്തമാക്കി. അവശ്യവസ്തുക്കളും മരുന്നും ലഭിക്കുന്ന കടകൾ മാത്രമേ ഇവിടെ തുറന്നു പ്രവർത്തിക്കുന്നുള്ളൂ.
ബിഎംസിയുടെ നേതൃത്വത്തിൽ മരുന്നുകളും മറ്റ് അവശ്യവസ്തുക്കളും വീട്ടിൽ എത്തിക്കുന്നതിന് വേണ്ടി ഒരു ടീം രൂപീകരിച്ചിട്ടുണ്ടെന്ന് ചൗധരി അറിയിച്ചു. എല്ലാവരോടും വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്ന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. സുന്ദർപാദ, ജാദുപൂർ പ്രദേശങ്ങളിലെ അതിർത്തിയിൽ ബാരിക്കേഡുകൾ സ്ഥാപിച്ചിരിക്കുകയാണ്. ഇവിടെ സാനിട്ടൈസ് ചെയ്തിട്ടുണ്ട്. രോഗം ബാധിച്ചവരുമായി അടുത്തിടപഴകിയവർ 14 ദിവസം ക്വാറന്റൈനിൽ കഴിയണമെന്നും ആരോഗ്യ പ്രവർത്തകർ അറിയിച്ചിട്ടുണ്ട്. പ്രദേശത്തെ എല്ലാ വീടുകളിലും എത്തിച്ചേരാൻ ഡോക്ടേഴ്സിന്റെ സംഘം സജ്ജമാണ്. 23 കേസുകളാണ് ഇതുവരെ ഒഡീഷയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 2 പേർക്ക് കൊവിഡ് 19 സുഖപ്പെട്ടിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam