മുൻ ദില്ലി ചീഫ് സെക്രട്ടറിയായ രാകേഷ് മേത്തയെ നോയിഡയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ആരോഗ്യപ്രശ്നങ്ങളെ തുടർന്നുള്ള ആത്മഹത്യയാണെന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം. സംഭവസ്ഥലത്ത് നിന്ന് പോലീസ് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്.
ദില്ലി: മുൻ ദില്ലി ചീഫ് സെക്രട്ടറിയും മുതിർന്ന മുൻ ഐ.എ.എസ് ഉദ്യോഗസ്ഥനുമായ രാകേഷ് മേത്തയെ (74) നോയിഡയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവസ്ഥലത്തുനിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തതായി പോലീസ് അറിയിച്ചു. നോയിഡയിലെ താമസസ്ഥലത്ത് തനിച്ചായിരുന്ന ഇയാളെ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. കുടുംബാംഗങ്ങൾ ഈ സമയം ഡെറാഡൂണിലായിരുന്നു.
ആരോഗ്യപ്രശ്നങ്ങളും മാനസികവിഷമങ്ങളുമാണ് ജീവനൊടുക്കാൻ കാരണമെന്ന് ആത്മഹത്യാക്കുറിപ്പിൽ വ്യക്തമാക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു. 1975 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ രാകേഷ് മേത്ത, ഷീല ദീക്ഷിത് ഡൽഹി മുഖ്യമന്ത്രിയായിരുന്ന കാലയളവിലാണ് ചീഫ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ചത്. ദില്ലി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ അടക്കമുള്ള പദവികൾ അദ്ദേഹം വഹിച്ചിട്ടുണ്ട്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവനത്തിനായി മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. സംസ്ഥാന സർക്കാരിന്റെ ദിശ ഹെൽപ്പ് ലൈൻ നമ്പർ: 1056)


