ചെങ്കോട്ട സ്ഫോടനം: ആയിരം അടി അകലെ ലജ്‌പത് റായ് മാർക്കറ്റിലെ കടയ്ക്ക് മുകളിൽ നിന്ന് ശരീര ഭാഗം കണ്ടെത്തി

Published : Nov 13, 2025, 11:56 AM IST
Red Fort Blast

Synopsis

ദില്ലി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിൽ മരണം 13 ആയി ഉയർന്നു. സ്ഫോടന സ്ഥലത്ത് നിന്ന് ആയിരം അടി ദൂരെ ഒരു കടയ്ക്ക് മുകളിൽ നിന്ന് വേർപെട്ട കൈ കണ്ടെത്തി. രാജ്യത്ത് സ്ഫോടന പരമ്പരയ്ക്ക് പദ്ധതിയിട്ട സംഘത്തിലെ ചിലർ അറസ്റ്റിലായതായും പൊലീസ് അറിയിച്ചു.

ദില്ലി: ചെങ്കോട്ടയ്ക്ക് സമീപം 13 പേരുടെ മരണത്തിനിടയാക്കിയ സ്ഫോടനത്തിന് പിന്നാലെ ആയിരം അടി (300 മീറ്റർ) ദൂരെയുള്ള കടയ്ക്ക് മുകളിൽ നിന്ന് ശരീര ഭാഗം കണ്ടെത്തി. ലജ്‌പത് റായ് മാർക്കറ്റിലെ കടയ്ക്ക് മുകളിൽ ഒരാളുടെ വേർപെട്ട കൈ കിടക്കുന്നതിൻ്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ചെങ്കോട്ടയ്ക്ക് സമീപത്തായി സ്ഥിതി ചെയ്യുന്ന വ്യാപാര കേന്ദ്രമാണിത്. വിവരമറിഞ്ഞ് ദില്ലി പൊലീസും ഫോറൻസിക് സംഘവും സ്ഥലത്തെത്തി.

ചെങ്കോട്ട സ്ഫോടനത്തിൽ പരിക്കേറ്റ ഒരാൾ കൂടി മരിച്ചതായി ഇന്ന് ദില്ലിയിലെ എൽഎൻജെപി ആശുപത്രി സ്ഥിരീകരിച്ചു. ഇവിടെ ചികിത്സയിൽ കഴിഞ്ഞിരുന്ന ബിലാലാണ് മരിച്ചത്. ഇതോടെ സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 13 ആയി. സ്ഫോടനവുമായി ബന്ധപ്പെട്ട് ഇക്കോ സ്പോർട്ട് കാർ പാർക്ക് ചെയ്ത ഫഹീം എന്നയാളും അറസ്റ്റിലായി. ഇയാൾ ഉമറിന്റെ ബന്ധുവെന്നാണ് വിവരം. ഫരീദാബാദ് സർവകലാശാലയിലെ രണ്ട് വിദ്യാർത്ഥികളെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സ്ഫോടനവുമായി ബന്ധപ്പെട്ട നാലാമത്തെ കാറിനായി ഫരീദാബാദ് കേന്ദ്രീകരിച്ച് തെരച്ചിൽ നടക്കുന്നുണ്ട്.

അതേസമയം ചെങ്കോട്ടയ്ക്ക് പിന്നാലെ രാജ്യത്ത് സ്ഫോടന പരമ്പരയായിരുന്നു കസ്റ്റഡിയിലുള്ളവരുടെ ലക്ഷ്യമെന്നാണ് ദില്ലിയിൽ നിന്ന് പുറത്തുവരുന്നത്. അക്രമികൾ ഒരേ സമയം നാല് നഗരങ്ങളിൽ സ്ഫോടനത്തിന് പദ്ധതിയിട്ടുവെന്നും രണ്ട് പേരടങ്ങുന്ന നാല് സംഘമായി സ്ഫോടനം നടത്തുകയായിരുന്നു ലക്ഷ്യമെന്നും പൊലീസ് വൃത്തങ്ങൾ വിശദീകരിച്ചു. സിഗ്നൽ ആപ്പിൽ ഗ്രൂപ്പ് ഉണ്ടാക്കിയാണ് പ്രതികൾ ആശയവിനിമയം നടത്തിയത്. സമാന സ്ഫോടനങ്ങൾക്ക് പദ്ധതിയിട്ട ‌ഇവർ കൂടുതൽ വാഹനങ്ങൾ വാങ്ങിയിരുന്നോയെന്നും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. ഐ 20, ഇക്കോസ്പോർട്ട് കാറുകൾക്ക് പുറമേ രണ്ടു വാഹനങ്ങൾ കൂടി കസ്റ്റഡിയിലെടുത്തവർ വാങ്ങിയതായാണ് പൊലീസിന് ലഭിക്കുന്ന സൂചന. ഇവയിൽ സ്ഫോടക വസ്തുക്കൾ നിറച്ച് വലിയ ആക്രമണങ്ങൾക്ക് പദ്ധതി ഇട്ടിരുന്നതായാണ് നിഗമനം.

 

 

PREV
KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ദില്ലി - ബെംഗളൂരു യാത്രയ്ക്ക് ഏകദേശം 90,000 രൂപ! വിമാന ടിക്കറ്റുകൾക്ക് 'തീവില'! പ്രധാന റൂട്ടുകളിലെ നിരക്കുകൾ ഇങ്ങനെ
രാഹുൽ വിഷയത്തില്‍ രാജ്യസഭയിലും വാക് പോര്, ജെബി മേത്തറെ പരിഹസിച്ച് ജോണ്‍ ബ്രിട്ടാസ്