
ദില്ലി: ദില്ലി ജഹാംഗീർപുരിയിൽ ഒഴിപ്പിക്കൽ നടപടിക്ക് ഇരയായ കുടുംബങ്ങളിലെ വിദ്യാർഥികളുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കുമെന്ന് എസ് എഫ് ഐ പ്രഖ്യാപിച്ചു. ജഹാംഗീർപുരി സന്ദർശിച്ച എസ് എഫ് ഐ ദേശീയ അധ്യക്ഷൻ വി പി സാനുവാണ് ഈക്കാര്യം അറിയിച്ചത്. ജോയിന്‍റ് സെക്രട്ടറി ദിനിത് ദെണ്ട, കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം നിതീഷ് നാരായണൻ എന്നിവരുൾപ്പെട്ട സംഘമാണ് ജഹാംഗീർപുരി സന്ദർശിച്ചത്. പ്രദേശവാസികളെ കണ്ട എസ് എഫ് ഐ സംഘം കാര്യങ്ങൾ ചോദിച്ചറിഞ‌്ഞു. അതിന് ശേഷമായിരുന്നു അഖിലേന്ത്യാ അധ്യക്ഷന്‍റെ പ്രഖ്യാപനം.
ഫാസിസം എ ഐ എസ് എഫിന്‍റെ പൂർവകാല ചരിത്രം, എസ്എഫ്ഐയുടേതല്ല ; ആരോപണം തള്ളി എസ് എഫ് ഐ
അതേസമയം എസ് എഫ് ഐ ഫാസിസ്റ്റ് സംഘടനയാണെന്ന എ ഐ എസ് എഫിന്റെ ആരോപണം തള്ളി എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി സച്ചിൻ ദേവ്. എന്ത് അടിസ്ഥാനത്തിലാണ് എ ഐ എസ് എഫ് പരാമർശമെന്ന് അറിയില്ല. എസ് എഫ് ഐ ക്കെതിരെ ചർച്ച ചെയ്താൽ മാധ്യമ വാർത്ത ആകുമെന്ന് എ ഐ എസ് എഫ് കരുതുന്നുണ്ടെന്നും സച്ചിൻ ദേവ് പ്രതികരിച്ചു. സംസ്ഥാന നിലവാരത്തിലുളള സമ്മേളനം ചർച്ച ചെയ്തത് ഒറ്റപ്പെട്ട സംഭവങ്ങളെ പറ്റി മാത്രമാണ്. ഫാസിസവും ജനാധിപത്യ വിരുദ്ധതയും എ ഐ എസ് എഫിന്റെ പൂർവ കാല ചരിത്രമാണ്. ജനാധിപത്യത്തെ സംരക്ഷിക്കുന്ന സംഘടനയ്ക്ക് നേരെ എ ഐ എസ് എഫ് വിമർശനം ഉന്നയിക്കേണ്ട. ക്യാമ്പസുകളിലും സർവകലാശാലകളിലും എ ഐ എസ് എഫ് നിലനിൽക്കുന്നത് എസ് എഫ് ഐ സഹായത്തോടെയാണ്. ഇടതുപക്ഷ വിദ്യാർത്ഥി പ്രസ്ഥാനങ്ങളുടെ വിശാല ഐക്യത്തിനെതിരാണ് എ ഐ എസ് എഫ് നിലപാട് എന്നും സച്ചിൻ ദേവ് അഭിപ്രായപ്പെട്ടു.
എ ഐ എസ് എഫ് സംസ്ഥാന സമ്മേളന റിപ്പോർട്ടിലാണ് എസ് എഫ് ഐക്കെതിരായ രൂക്ഷവിമർശനമുളളത്. സ്വാധീനമുള്ള ക്യാമ്പസുകളിൽ ഫാസിസ്റ്റ് ശൈലിയാണ് എസ് എഫ് ഐ സ്വീകരിക്കുന്നത്. ഉത്തരേന്ത്യയിൽ എ ബി വി പി നടപ്പാക്കുന്ന ഫാസിസ്റ്റ് രീതി കേരളത്തിൽ എസ് എഫ് ഐ പിന്തുടരുന്നു. സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം മുദ്രാവാക്യം എസ് എഫ് ഐയ്ക്ക് കൊടിയിൽ മാത്രമേയുള്ളു എന്നും സംഘടന വിമർശിക്കുന്നു. റിപ്പോർട്ടിലെ വിമർശനം എ ഐ എസ് എഫ് സംസ്ഥാന നേതൃത്വം ആവർത്തിക്കുകയും ചെയ്തു. എസ് എഫ് ഐക്ക് ഏകാധിപത്യ ശൈലിയാണ്. നിരന്തരം എസ് എഫ് ഐ അക്രമം അഴിച്ച് വിടുന്നു. സി പി എം നേതൃത്വം ഇടപെട്ടിട്ടും അതിൽ മാറ്റമില്ല. ഇടതു സംഘടനകൾ ഒന്നിച്ച് നിൽക്കേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും എ ഐ എസ് എഫ് സംസ്ഥാന അധ്യക്ഷൻ രാഹുൽ രാജ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam