
പാലക്കാട്: തൃത്താല തിരിച്ചുപിടിക്കുമെന്ന് യു ഡി എഫ് സ്ഥാനാർഥി വി ടി ബൽറാമും ഷാഫി പറമ്പിൽ എം പിയും അഭിപ്രായപ്പെട്ടു. ഞങ്ങൾക്ക് ഡീൽ ജനങ്ങളുമായി മാത്രമെന്നാണ് ഷാഫി പറഞ്ഞത്. പാലക്കാട്ടെ മുസ്ലിം വോട്ടുകൾ വിഭജിക്കാൻ എൻ എം ആർ റസാഖിന് ആകില്ലെന്നും തനിക്കും രാഹുൽ മാങ്കൂട്ടത്തിലിനും കിട്ടിയ വോട്ടുകൾ ഇക്കുറിയും യു ഡി എഫിന് തന്നെ ലഭിക്കുമെന്നും ഷാഫി കൂട്ടിച്ചേർത്തു. കോങ്ങാടും മലമ്പുഴയും കോൺഗ്രസ് - ബി ജെ പി ഡീൽ എന്ന സി പി എം നേതാവ് എ കെ ബാലന്റെ ഏഷ്യാനെറ്റ് ന്യൂസ് പോൾ ഗാലക്സിയിലെ ആരോപണവും ഷാഫി പറമ്പിൽ തള്ളിക്കളഞ്ഞു. മലമ്പുഴയിൽ സുരേഷിന് നൽകിയത് കൈപ്പത്തി ചിഹ്നം, അത് തോൽക്കാൻ നൽകുമോ? കോങ്ങാട് കെ തുളസി ടീച്ചർ ശക്തയായ സ്ഥാനാർഥിയാണ്. ഈ രണ്ട് സീറ്റുകളും യു ഡി എഫ് നേടുമെന്നും വടകര എം പി ആത്മവിശ്വാസം പ്രകടിപ്പിച്ചു. തൃത്താലയിലെ എൽ ഡി എഫ് സ്ഥാനാർഥി എം ബി രാജേഷിന്റെ വികസന സംവാദ വെല്ലുവിളിയിലും ഷാഫി മറുപടി നൽകി. വിദ്യാഭ്യാസ രംഗത്തും റോഡുകളിലും ഉൾപ്പെടെ തൃത്താലയിൽ വികസനം കൊണ്ടുവന്നത് യു ഡി എഫ് ഭരണ കാലത്തെന്നാണ് ഷാഫി അഭിപ്രായപ്പെട്ടത്.
തൃത്താലയ്ക്ക് ബൽറാമാണ് ബെസ്റ്റ് എന്നും പാലക്കാട് മുൻ എം എൽ എ അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയൻ നാളെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി തൃത്താലയിൽ വരുന്നത് ബൽറാമിന് ഗുണം ചെയ്യുമെന്നും ഷാഫി പറമ്പിൽ കൂട്ടിച്ചേർത്തു. എം ബി രാജേഷിന്റെ വെല്ലുവിളിക്ക് ജനവിധിയിലൂടെ മറുപടി പറയുമെന്നായിരുന്നു വി ടി ബൽറാം അഭിപ്രായപ്പെട്ടത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam