
ദില്ലി: ഷഹീൻ ബാഗിലെ പ്രതിഷേധക്കാർക്കെതിരെ തോക്ക് ചൂണ്ടിയ മുഹമ്മദ് ലുഖ്‍മാന് പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ലെന്ന് ആം ആദ്മി പാര്‍ട്ടി. പിടിയിലായത്
മുഹമ്മദ് ലുഖ്‍മാൻ ആയതിനാൽ ആം ആദ്മി പാര്‍ട്ടിക്കും കോൺഗ്രസിനും തണുപ്പൻ പ്രതികരണമാണെന്ന് ബിജെപി വക്താവ് സാംപിത് പത്ര പ്രതികരിച്ചു. അതേസമയം, വിദ്വേഷ
പ്രസംഗത്തിൽ അറസ്റ്റിലായ ജെഎൻയു ഗവേഷണ വിദ്യാർത്ഥി ഷർജീൽ ഇമാമിനെ ദില്ലി പട്യാല ഹൗസ് കോടതിയിൽ ഹാജരാക്കി.
പ്രതിഷേധത്തിനായി അടച്ചിട്ട റോഡ് തുറന്നില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതമുണ്ടാകുമെന്ന് ആക്രോശിച്ചായിരുന്നു ഇന്നലെ മുഹമ്മദ് ലുഖ്‍മാൻ ചൗധരി എന്ന ആൾ ഷഹീൻ ബാഗിൽ പ്രതിഷേധക്കാർക്കെതിരെ തോക്ക് ചൂണ്ടിയത്. പൊലീസ് പിടിയിലായ മുഹമ്മദ് ലുഖ്‍മാൻ സ്ഥലത്തെ ആം ആദ്മി പാര്‍ടിയുടെ കൗൺസിലറായ അബ്ദുൽ വാജിദ് ഖാന്റെ സഹായിയാണെന്ന് അവകാശപ്പെട്ടിരുന്നു. ഇത് അടിസ്ഥാനരഹിതമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ആം ആദ്മി പാർട്ടി രംഗത്തെത്തിയിരിക്കുന്നത്.
മുഹമ്മദ് ലുഖ്‍മാന് താനുമായോ പാർട്ടിയുമായോ യാതൊരു ബന്ധവുമില്ലെന്ന് അബ്ദുൽ വാജിദ് ഖാൻ പ്രതികരിച്ചു. അടച്ചിട്ട റോഡിന്റെ ഒരു ഭാഗം തുറന്ന് കൊടുക്കണമെന്ന് ആവശ്യപ്പെട്ട് ആം ആദ്മി പാര്‍ട്ടി എംഎൽഎ അമാനത്തുള്ള ഖാൻ പ്രതിഷേധക്കാരുമായി സംസാരിച്ചിരുന്നു. അതിന് തൊട്ടുപിന്നാലെയാണ് തോക്കു ചൂണ്ടിയുള്ള ആക്രോശം ഉണ്ടായത്. കസ്റ്റഡിയിലെടുത്ത ലുഖ്‍മാനെതിരെ അന്വേഷണം ആരംഭിച്ചു. ഇയാളുടെ കയ്യിലുണ്ടായിരുന്നത് ലൈസൻസുള്ള തോക്കാണെന്ന് സ്ഥിരീകരിച്ചു. ഷഹീൻ ബാഗ് സമരം സുരക്ഷാ ഭീഷണിയായി പ്രഖ്യാപിക്കേണ്ട സമയം അതിക്രമിച്ചുവെന്ന് ബി ജെ പി വക്താവ് സംപീത് പാത്ര ട്വീറ്റ് ചെയ്തു.
ഷഹീൻ ബാഗ് സമരത്തിൽ വിദ്വേഷ പ്രസംഗം നടത്തിയതിന് ജെഎൻയു വിദ്യാര്‍ത്ഥി ഷര്‍ജീൽ ഇമാമിനെ ഇന്നലെയാണ് ദില്ലി പൊലീസ് അറസ്റ്റ് ചെയ്തത്. ഇമാമിന്റെ പ്രസംഗ ദൃശ്യം ഫോറൻസിക് പരിശോധനയ്ക്ക് വിടുമെന്ന് പൊലീസ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam