
ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ജോഷിമഠിന് സമീപമുള്ള ശങ്കരാചാര്യ മഠത്തിലും വിള്ളൽ രൂക്ഷം. ജല വൈദ്യുത പദ്ധതി തന്നെയാണ് പ്രശ്നങ്ങൾക്ക് കാരണം എന്നാണ് മഠത്തിലെ ആളുകളും വിശ്വസിക്കുന്നത്. കഴിഞ്ഞ 15 ദിവസങ്ങള്‍ക്കുള്ളിലാണ് ഈ വിള്ളലുകളുണ്ടായതെന്നാണ് മഠ് അധികാരികള്‍ വിശദമാക്കുന്നത്. അതേസമയം ജോഷിമഠിൽ ഇതുവരെ 81 കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതായാണ് ജില്ലാ ഭരണകൂടം വിശദമാക്കുന്നത്.
1191 പേരെ ഉൾക്കൊള്ളുന്ന കെട്ടിടങ്ങൾ കണ്ടെത്തി നൽകിയതായും ജില്ലാ ഭരണകൂടം പുറത്തുവിട്ട പ്രതിദിന റിപ്പോർട്ടിൽ പറയുന്നു. ജോഷിമഠിനു പുറത്ത് പീപ്പൽകൊട്ടി എന്ന സ്ഥലത്തും കെട്ടിടങ്ങൾ കണ്ടെത്തി നൽകിയിട്ടുണ്ട്. 2,65,000 രൂപയാണ് ആദ്യഘട്ടത്തിൽ അടിയന്തര ധനസഹായമായി നൽകിയത്. ഇന്ന് രണ്ട് കേന്ദ്ര സംഘങ്ങൾ കൂടി ജോഷിമഠ് സന്ദർശിക്കും. ദേശീയ ബിൽഡിംഗ് ഇൻസ്റ്റിറ്റ്യൂട്ട് അംഗങ്ങളും നാളെ ജോഷിമഠിൽ എത്തുമെന്നാണ് സൂചന.
വീടുകളിൽ വലിയ വിള്ളൽ, ഭൂമിക്കടിയിൽ നിന്ന് പുറത്തേക്ക് ശക്തമായ നീരൊഴുക്ക് എന്നിവ ജോഷിമഠിലെ ആളുകളില്‍ സൃഷ്ടിച്ചിരിക്കുന്ന ആശങ്ക ചെറുതല്ല. ഒരു വർഷമായി ജീവനും കൈയിൽ പിടിച്ച് കഴിയുകയാണ് ജോഷിമഠിലെ മൂവായിരത്തിലേറെ ജനങ്ങൾ. അതി ശൈത്യത്തിൽ ഈ ഭൗമ പ്രതിഭാസത്തിൻറെ തീവ്രതയും കൂടി. പല വീടുകളും ഇതിനോടകം നിലംപൊത്തിയിട്ടുണ്ട്. റോഡുകളും വീണ്ടുകീറിയിട്ടുണ്ട്. പ്രദേശമാകെ തീർത്തും ഒറ്റപ്പെട്ട സ്ഥിതിയാണ് ജോഷിമഠിലുള്ളത്. വിനോദസഞ്ചാര മേഖലയിലടക്കം നടക്കുന്ന അശാസ്ത്രീയ നിർമ്മാണം ജലവൈദ്യുത പദ്ധതികൾക്കായുള്ള ഖനനം, ഉൾക്കൊള്ളാവുന്നതിലുമധികം സഞ്ചാരികളെത്തുന്നതുമൊക്കെ പ്രദേശത്ത് മണ്ണൊലിപ്പിന് ഇടയാക്കിയിട്ടുണ്ടെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
രണ്ട് വാര്‍ഡുകളില്‍ കണ്ടു തുടങ്ങിയ പ്രശ്നം പത്തിലേറെ വാര്‍ഡുകളില്‍ ഭീഷണിയായതോടെ പ്രതിഷേധവുമായി ജനം തെരുവിലിറങ്ങിയിരിക്കയാണ്. ജോഷിമഠ് രക്ഷിക്കാനായി തുരങ്ക നിർമ്മാണം നിർത്തി വെക്കണമെന്ന് മുൻ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്ത് ആവശ്യപ്പെട്ടിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam