
ദില്ലി: ഇന്ത്യക്ക് മേൽ 50 ശതമാനം തീരുവ ചുമത്താനും ചൈനയ്ക്ക് കൂടുതൽ ഇളവ് നൽകിയതിലും മറഞ്ഞിരിക്കുന്ന സന്ദേശമുണ്ടെന്ന് കോൺഗ്രസ് എംപി ശശി തരൂർ. ചൈന ഏതാണ്ട് ഇരട്ടി വിലക്കാണ് റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത്. എങ്കിലും അവർക്ക് 90 ദിവസത്തെ സമയം മാത്രമേ നൽകി. പക്ഷേ ഇന്ത്യയ്ക്ക് വെറും മൂന്ന് ആഴ്ച മാത്രമേ സമയം നൽകിയിട്ടുള്ളൂ. ഇതിനകം പ്രഖ്യാപിച്ച 25% വ്യാഴാഴ്ച മുതൽ പ്രാബല്യത്തിൽ വന്നുവെന്നും ഈ മാസം തീരുവ 50% ആയി ഉയരുമെന്നും തരൂർ വ്യക്തമാക്കി.
അടുത്ത മൂന്ന് ആഴ്ചയ്ക്കുള്ളിൽ അമേരിക്കയുടെ തീരുമാനത്തിൽ മാറ്റമൊന്നുമില്ലെങ്കിൽ നമ്മൾ അതേ നിരക്ക് തന്നെ ഏർപ്പെടുത്തണമെന്നും തരൂർ മാധ്യമങ്ങളോട് പറഞ്ഞു. ഇന്ത്യയ്ക്ക് ഭീഷണി നയമില്ല. അതിനാൽ നമ്മൾ മൂന്ന് ആഴ്ച കാത്തിരിക്കണം. തുടർന്ന് ഒന്നും മാറിയില്ലെങ്കിൽ തിരിച്ചടിക്കണം. യുഎസ് ഇറക്കുമതിക്ക് ഇന്ത്യയുടെ താരിഫ് ശരാശരി 17% ആണെന്നും അതിനാൽ ട്രംപ് ചുമത്തിയ നിരക്കുകൾ പകരം തീരുവയായി തോന്നുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വാഷിംഗ്ടണിൽ നിന്ന് മറഞ്ഞിരിക്കുന്ന മറ്റെന്തോ സന്ദേശം ഉള്ളതായി തോന്നുന്നു. സ്ഥിതിഗതികൾ ശ്രദ്ധാപൂർവ്വം മനസ്സിലാക്കിയ ശേഷം സർക്കാർ പ്രതികരിക്കണം. ഇന്ത്യൻ വംശജരായ അമേരിക്കക്കാർ അവരുടെ സർക്കാരിനെ നീതിപൂർവ്വം നയിക്കാൻ പ്രേരിപ്പിക്കണം. ചൈനയേക്കാൾ ഇന്ത്യയുമായുള്ള ബന്ധത്തിന് മുൻഗണന നൽകണമെന്ന് ഹാലി അടുത്തിടെ ട്രംപിനോട് പറഞ്ഞു. യുഎസിലേക്ക് കയറ്റുമതി ചെയ്യുന്ന ഇന്ത്യൻ സാധനങ്ങളിലും സേവനങ്ങളിലും തീരുവ കാര്യമായ പ്രത്യാഘാതമുണ്ടാക്കുമെന്നും തരൂർ പറഞ്ഞു.
നമ്മുടെ വ്യാപാരം ഏകദേശം 90 ബില്യൺ ഡോളറാണ്. ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 50 ശതമാനം വില കൂടിയാൽ, യുഎസിലെ ആളുകളും അവ വാങ്ങുന്നതിന് മുമ്പ് ചിന്തിക്കും. നമ്മുടെ എതിരാളികളായ വിയറ്റ്നാം, ഇന്തോനേഷ്യ, പാകിസ്ഥാൻ, ബംഗ്ലാദേശ്, ചൈന എന്നിവ കുറഞ്ഞ വിലയ്ക്ക് ഉൽപ്പന്നങ്ങൾ വിൽക്കുകയാണെങ്കിൽ അത് പ്രത്യാഘാതമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും അദ്ദേഹത്തിന്റെ മോശമായ നയതന്ത്രവുമാണ് സ്ഥിതിഗതികൾക്ക് നേരിട്ട് ഉത്തരവാദിയെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ നേരത്തെ ആരോപിച്ചിരുന്നു. അതേസമയം, കർഷകരുടെ താൽപ്പര്യങ്ങൾ വിട്ടുവീഴ്ച ചെയ്യാൻ അനുവദിക്കില്ലെന്ന് മോദി പറഞ്ഞു. എന്നാൽ ആരുടെയും പേര് പരാമർശിക്കുകയോ യുഎസ് തീരുവകളെക്കുറിച്ച് പരസ്യമായി പരാമർശിക്കുകയോ ചെയ്തില്ല.