
ദില്ലി: രാജിവെച്ച ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ക് ഹസീന ഇന്ത്യയിലേക്ക് വരുന്നുവെന്ന റിപ്പോർട്ടുകൾക്കിടെ ദില്ലിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷന് സുരക്ഷ കൂട്ടി കേന്ദ്ര സർക്കാർ. ഹൈക്കമ്മീഷനു മുന്നിലെ എല്ലാ ഗേറ്റുകളും ബാരിക്കേഡ് കൊണ്ട് അടച്ചു. സ്ഥലത്ത് വൻ പൊലീസ് സന്നാഹമാണ് നിലയുറപ്പിച്ചിട്ടുള്ളത്. കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരേയും പ്രദേശത്ത് വിന്യസിക്കാനാണ് തീരുമാനം. അതേസമയം, കലാപം രൂക്ഷമായ ബംഗ്ലാദേശിലെ സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. എസ് ജയശങ്കറുമായും അജിത് ഡോവലുമായും പ്രധാനമന്ത്രി സാഹചര്യം ചർച്ച ചെയ്തു.
ബിഎസ്എഫ് മേധാവി ബംഗ്ലാദേശ് അതിർത്തിയിലെ സാഹചര്യം നേരിട്ട് നിരീക്ഷിച്ചു. മുതിർന്ന ഉദ്യോഗസ്ഥരുമായി ബിഎസ്എഫ് മേധാവി സ്ഥിതിഗതികൾ ചർച്ച ചെയ്യുകയും ചെയ്തു. അതിനിടെ, ബംഗ്ലാദേശ് വ്യോമസേന വിമാനം ദില്ലി ലക്ഷ്യമാക്കി നീങ്ങുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. കലാപം രൂക്ഷമായതോടെ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ചിരുന്നു. സഹോദരിക്കൊപ്പം ഇവര്‍ രഹസ്യ കേന്ദ്രത്തിലേക്ക് മാറിയെന്നാണ് റിപ്പോര്‍ട്ട്. ഷെയ്ഖ് ഹസീന സഹോദരി ഷെയ്ഖ് രഹാനയ്‍ക്കൊപ്പം രാജ്യം വിട്ടെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇവര്‍ ഇന്ത്യയില്‍ അഭയം തേടിയെന്നും ബംഗ്ലാദേശ് മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രക്ഷോഭികാരികള്‍ പ്രധാനമന്ത്രിയുടെ വസതി കയ്യടക്കിയെന്നും റിപ്പോര്‍ട്ടുണ്ട്. അതേസമയം, ഷെയ്ക് ഹസീനയ്ക്ക് ഇന്ത്യയിൽ അഭയം നൽകില്ലെന്നാണ് സർക്കാർ വൃത്തങ്ങൾ അറിയിക്കുന്നത്. ഷെയ്ക് ഹസീന ബെലറൂസിലേക്ക് പോയെന്നും ചില മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രതിഷേധക്കാർ പ്രധാനമന്ത്രിയുടെ വസതിയായ ഗനഭബനിലേക്ക് പ്രവേശിച്ചു. കലാപത്തിൽ 300-ലധികം ആളുകൾ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. പ്രധാനമന്ത്രി ഹസീനയുടെ രാജി ആവശ്യപ്പെട്ട് തെരുവിലറങ്ങിയ പതിനായിരങ്ങളെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർ വാതകവും റബ്ബർ ബുള്ളറ്റും പ്രയോഗിച്ചതിനെ തുടർന്ന് ബംഗ്ലാദേശിൽ ഞായറാഴ്ച 98 പേർ കൊല്ലപ്പെടുകയും നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. തുടർന്നാണ് പ്രതിഷേധം രൂക്ഷമായത്. സർക്കാർ ജോലികൾക്കുള്ള സംവരണ സമ്പ്രദായത്തിനെതിരെയാണ് വിദ്യാർഥികൾ തെരുവിലിറങ്ങിയത്. ആദ്യഘട്ട പ്രക്ഷോഭത്തിൽ 67 പേർ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ മാസം അവസാനത്തോടെ ആരംഭിച്ച പ്രതിഷേധം, ധാക്ക സർവകലാശാലയിലെ വിദ്യാർഥികൾ പൊലീസുമായി ഏറ്റുമുട്ടിയതോടെ മൂർധന്യത്തിലെത്തുകയായിരുന്നു.
1971-ലെ ബംഗ്ലാദേശിൻ്റെ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തവരുടെ കുടുംബാംഗങ്ങൾക്ക് സർക്കാർ ജോലിയിൽ 30 ശതമാനം സംവരണം ഏർപ്പെടുത്തിയതാണ് പ്രക്ഷോഭത്തിന് കാരണം. അതിനിടെ, പ്രധാനമന്ത്രിയുടെ വസതിയില്‍ നിന്ന് വിലപിടിച്ചെല്ലാം പ്രക്ഷോഭകർ കവർച്ച ചെയ്യുകയാണ്. ധാക്കയിൽ ഷെയ്ക് മുജീബുർ റഹ്മാൻ്റെ പ്രതിമ പ്രക്ഷോഭകർ തകർത്തു. പ്രധാനമന്ത്രി രാജിവെച്ചതോടെ ഇടക്കാല സർക്കാർ രൂപീകരിക്കുമെന്ന് സേന മേധാവി അറിയിച്ചു. എല്ലാ രാഷ്ട്രീയ പാർട്ടികളെയും ചർച്ചയ്ക്ക് ക്ഷണിച്ചുവെന്ന് പറഞ്ഞ, സേന മേധാവി ജനങ്ങളുടെ പിന്തുണ അഭ്യർത്ഥിച്ചിട്ടുണ്ട്. അക്രമം അവസാനിപ്പിക്കണമെന്നും ഇടക്കാല സർക്കാർ ആവശ്യമായ തീരുമാനങ്ങൾ എടുക്കുമെന്നും സേന മേധാവി വ്യക്തമാക്കി.
97 ശതമാനത്തിലധികം മരണനിരക്കുള്ള രോഗമാണ്, സ്വയം ചികിത്സ പാടില്ല; കർശന മുന്നറിയിപ്പുമായി ആരോഗ്യ വിഭാഗം
https://www.youtube.com/watch?v=Ko18SgceYX8
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam