
പാറ്റ്ന: മകളുടെ വിവാഹത്തിനായി സൂക്ഷിച്ച് വച്ച പണവുമായി അമ്മ കാമുകനൊപ്പം ഒളിച്ചോടി പരാതി. ബിഹാറിലെ മുസാഫര്‍പുറിലാണ് സംഭവം. ഔറായ് പൊലീസ് സ്റ്റേഷനില്‍ സ്ത്രീയുടെ ഭര്‍ത്താവാണ് പരാതി നൽകിയിട്ടുള്ളത്. തന്നെയും രണ്ട് മക്കളെയും ഉപേക്ഷിച്ച് ഭാര്യ പോയെന്നും മകളുടെ വിവാഹത്തിനായി സൂക്ഷിച്ചിരുന്ന പണവും കൊണ്ട് പോയെന്ന് ഭര്‍ത്താവ് നല്‍കിയ പരാതിയില്‍ പറയുന്നു.
അന്വേഷണത്തിനൊടുവില്‍ സ്ത്രീയെ കണ്ടെത്താൻ കഴിഞ്ഞു. എന്നാല്‍, ഭര്‍ത്താവിനൊപ്പം പോകാൻ ആഗ്രഹമില്ലെന്നും കാമുകനൊപ്പം ജീവിക്കാനാണ് താത്പര്യമെന്നും സ്ത്രീ വ്യക്തമാക്കി. 16 വര്‍ഷം മുമ്പാണ് ദമ്പതികൾ പ്രണയിച്ച് വിവാഹം കഴിച്ചത്. ഭർത്താവ് ജോലിക്കായി മുംബൈയിലേക്ക് പോയതോടെയാണ് സ്ത്രീ തന്‍റെ പ്രായത്തിലുള്ള ഒരു പുരുഷനുമായി പ്രണയബന്ധത്തിലായത്.
ഈ ബന്ധം ഭര്‍ത്താവ് അറിഞ്ഞതോടെ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഇതോടെ ഭര്‍ത്താവിനെ ഉപേക്ഷിച്ച് സ്ത്രീ കാമുകനൊപ്പം പോവുകയായിരുന്നു. പൊലീസിന്‍റെ ചോദ്യം ചെയ്യലിൽ ഭർത്താവിനെതിരെ ഗുരുതര ആരോപണങ്ങളാണ് സ്ത്രീ ഉന്നയിച്ചിട്ടുള്ളത്. കഴിഞ്ഞ നാല് വർഷമായി ഭർത്താവ് തന്നോട് മോശമായി പെരുമാറുകയാണെന്നും ഇത് തന്നെ നിരാശയിലേക്ക് നയിച്ചുവെന്നുമാണ് സ്ത്രീയുടെ വാദം.
ഭർത്താവ് മുംബൈയിൽ ജോലിക്ക് പോയ ശേഷമാണ് മറ്റൊരാളുമായി അടുപ്പത്തിലായത്. തങ്ങള്‍ വിവാഹിതരായെന്നും ഒരുമിച്ച് ജീവിക്കാനാണ് താത്പര്യപ്പെടുന്നതെന്നും സ്ത്രീ പൊലീസിനെ അറിയിക്കുകയും ചെയ്തു. മകളുടെ വിവാഹത്തിന് സൂക്ഷിച്ചിരുന്ന പണം മോഷ്ടിച്ചുവെന്ന ആരോപണം കള്ളമാണെന്നും സ്ത്രീ വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam