
മുംബൈ: ശിരോമണി അകാലിദൾ നേതാവ് സുഖ്ബീർ സിങ് ബാദലിന് നേരെ ആക്രമണം. മഹാരാഷ്ട്രയിലെ നന്ദേഡിൽ വച്ചാണ് ആക്രമണമുണ്ടായത്. ബാദലിന്‍റെ വലത് കൈയ്ക്ക് പരിക്കേറ്റു. കുടുംബത്തോടൊപ്പം നന്ദേഡിലെ ഗുരുദ്വാര സന്ദർശിക്കാൻ എത്തിയതായിരുന്നു സുഖ്ബീർ സിങ് ബാദൽ. നിഹാംഗ് വിഭാഗത്തിൽപ്പെട്ടയാൾ വാൾ ബാദലിന് നേരെ വീശുകയായിരുന്നു. ആശുപത്രിയിൽ ചികിത്സയിലുള്ള ബാദലിന്‍റെ പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക റിപ്പോർട്ട്.
പഞ്ചാബിൽ നിന്ന് നാന്ദേഡിൽ എത്തിയതിന് തൊട്ടുപിന്നാലെ ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം. ബാദലിന് സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ബാദലിന്‍റെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന ഇൻസ്പെക്ടർ സന്തോഷ് കേന്ദ്രെയ്ക്കും ആക്രമണത്തിൽ പരിക്കേറ്റു. ബാദലിനെ ആക്രമണത്തിൽ നിന്ന് സംരക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇൻസ്പെക്ടർക്ക് പരിക്കേറ്റത്. സംഭവത്തിന് തൊട്ടുപിന്നാലെ ആക്രമിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിയെ ചോദ്യം ചെയ്തു വരികയാണെന്ന് പൊലീസ് അറിയിച്ചു.
മുൻ പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദലിന്‍റെ മകനാണ് സുഖ്ബീർ സിംഗ് ബാദൽ. 2024 ഡിസംബറിലും സുഖ്ബീർ സിംഗ് ബാദലിന് നേരെ ആക്രമണം നടന്നിരുന്നു. അന്ന് സുവർണ്ണ ക്ഷേത്രത്തിന്‍റെ കവാടത്തിൽ വെച്ച് ഖാലിസ്ഥാൻ പ്രവർത്തകനുമായ നാരായൺ സിംഗ് ചൗര ബാദലിന് നേരെ വെടിയുതിർക്കുകയായിരുന്നു. അന്ന് ബാദൽ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam