
മുംബൈ: മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ പിളർപ്പിന്‍റെ സൂചനകൾക്കിടെ ശിവസേനക്ക് ഇന്ന് നിർണായക ദിനം. ശിവസേന ഉദ്ധവ് വിഭാഗവും, എൻസിപി ശരദ് പവാർ വിഭാഗവും വിളിച്ച എംപിമാരുടെ യോഗം ഇന്ന് നടക്കും. ഉദ്ദവ് വിഭാഗത്തിലെ വിമതരായ ആറ് എംപിമാരിൽ ആരെങ്കിലും യോഗത്തിൽ പങ്കെടുക്കുമോ എന്നത് നിർണായകമാകും. ലോക്‌സഭയിൽ വിമത എംപിമാർ പ്രത്യേക ഗ്രൂപ്പായി മാറാൻ അനുമതി തേടി സ്പീക്കർ ഓം ബിർളയ്ക്ക് കത്ത് നൽകിയിരുന്നു. അതേസമയം യോഗത്തിന് എത്താത്തവർക്കെതിരെ നടപടിയെന്ന് മുന്നറിയിപ്പ്. ഇന്ന് വിളിച്ച് ചേർത്ത യോഗത്തിൽ എല്ലാ ലോക്‌സഭാ എംപിമാരും നിർബന്ധമായും പങ്കെടുക്കണമെന്ന് കാണിച്ച് ചീഫ് വിപ്പ് അനിൽ ദേശായി വിപ്പ് നൽകിയിട്ടുണ്ട്. യോഗത്തിൽ പങ്കെടുക്കാത്ത എംപിമാർക്കെതിരെ അയോഗ്യതയ്ക്കുള്ള നിയമനടപടികൾ ആരംഭിക്കാനാണ് ഉദ്ധവ് ക്യാമ്പിന്റെ തീരുമാനം.
വിമത വിഭാഗത്തെ പ്രത്യേക ഗ്രൂപ്പായി അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ട് പാർട്ടി നേതാവ് അരവിന്ദ് സാവന്ത് സ്പീക്കർക്ക് കത്തയച്ചിട്ടുണ്ട്. യഥാർത്ഥ ശിവസേന തങ്ങളാണെന്ന കേസ് സുപ്രീം കോടതിയുടെ പരിഗണനയിലാണെന്നും രാഷ്ട്രീയ പാർട്ടിയുടെ അനുമതിയില്ലാതെ ലെജിസ്ലേറ്റീവ് പാർട്ടിക്ക് മാത്രമായി തീരുമാനമെടുക്കാൻ അധികാരമില്ലെന്നും കത്തിൽ ചൂണ്ടിക്കാണിക്കുന്നു. ഇന്നലെയാണ് പാർട്ടിയുടെ ആകെയുള്ള 9 ലോക്‌സഭാ എംപിമാരിൽ 6 പേർ ഉദ്ധവ് പക്ഷം വിട്ട് ഷിൻഡേയ്ക്ക് പിന്തുണ പ്രഖ്യാപിച്ചത്. സഞ്ജയ് ജാദവ്, ഭാവുസാഹേബ് വാക്ചൗരെ, സഞ്ജയ് ദേശ്‌മുഖ്, നാഗേഷ് പാട്ടീൽ അഷ്ടികർ, സഞ്ജയ് പാട്ടീൽ, ഓംരാജെ നിംബാൽക്കർ എന്നീ 6 എംപിമാരാണ് ഉദ്ധവ് ക്യാമ്പ് വിടുന്നത്. വിമതരെ കാണാൻ ഏക്നാഥ് ഷിൻഡേ ഇന്നലെ ദില്ലിയിലെത്തിയിരുന്നു. വിമതരിൽ ഒരാൾ മുംബൈയിൽ തുടരുകയാണ്. മൂന്നിൽ രണ്ട് അഥവാ ഒൻപതിൽ ആറ് പേർ മറുകണ്ടം ചാടിയാൽ അയോഗ്യത ഒഴിവാകുന്നാണ് വിമതരുടെ പ്രതീക്ഷ. അപകടം മണത്ത ഉദ്ധവ് പക്ഷം വിമതരെ പിടിച്ചു നിർത്താൻ നടത്തിയ ശ്രമങ്ങൾ പാളിയിരുന്നു.
അതേസമയം പാർട്ടിയെ തകർക്കാൻ ഭരണപക്ഷം വൻ പണമൊഴുക്ക് നടത്തുകയാണെന്ന ഗുരുതര ആരോപണവുമായി ശിവസേന നേതാവും രാജ്യസഭാ എംപിയുമായ സഞ്ജയ് റാവത്ത് രംഗത്തെത്തി. ഓരോ എംപിമാർക്കും കൂറുമാറാൻ 15 കോടി രൂപ വീതം അഡ്വാൻസ് നൽകിയതായി തനിക്ക് ഞെട്ടിക്കുന്ന വിവരം ലഭിച്ചെന്ന് റാവത്ത് എക്സിൽ കുറിച്ചു. "അപ്‌നാ സപ്‌നാ മണി മണി" എന്ന് പരിഹസിച്ചുകൊണ്ടാണ് റാവത്ത് ഷിൻഡേ പക്ഷത്തെ കടന്നാക്രമിച്ചത്. ഏക്നാഥ് ഷിൻഡേയെ മുൻനിർത്തി ബിജെപി തങ്ങളുടെ എംപിമാരെ 15 കോടി നൽകി ചാർട്ടഡ് ഫ്ലൈറ്റിൽ മഹാരാഷ്ട്രയിൽ നിന്നും റാഞ്ചിയെന്ന് റാവുത്ത് പറഞ്ഞു. ഓപ്പറേഷൻ ടൈഗറാണ് നടക്കുന്നതെന്നും പോകുന്ന എംപിമാർ രാജിവെച്ച് പോകണമെന്നും ഞ്ജയ് റാവത്ത് ആവശ്യപ്പെട്ടു.
ശിവസേന എംപിമാർകൂടി ചേർന്നാൽ ലോക്സഭയിൽ ഇത് എൻഡിഎയ്ക്ക് വലിയ മേൽക്കൈ നൽകും. 293 എംപിമാരാണ് എൻഡിഎ പക്ഷത്തുണ്ടായിരുന്നത്. ടിഎംസിയുടെ ഇരുപതും ശിവസേന ഉദ്ദവിലെ ആറ് പേരും കൂടി വന്നാൽ അത് 319 ആവും. ചെറുപാർട്ടികളും സ്വതന്ത്രരും അടക്കം പത്ത് പേരും ഇന്ത്യ സഖ്യം വിട്ട ഡിഎംകെയുടെ 22 പേരും കൂടി എൻഡിഎ പക്ഷത്തേക്ക് വന്നാൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം എൻഡിഎക്ക് കിട്ടും. വർഷകാല സമ്മേളനത്തിൽ പ്രധാന ബില്ലുകൾ കൊണ്ടുവരാൻ തയാറെടുക്കുന്ന ബിജെപിയുടെ തുടർനീക്കങ്ങൾ നിർണായകമാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam