
മുംബൈ: പാർട്ടി ചിഹ്നം ആർക്ക് എന്ന തർക്കത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനോട് നിലപാട് വ്യക്തമാക്കി ശിവസേന ഉദ്ധവ് താക്കറേ വിഭാഗം. ശിവസേനാ ചിഹ്നമായ അമ്പും വില്ലും തങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന് ഉദ്ധവ് താക്കറേ തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചു. ഏക്നാഥ് ഷിന്റെ നയിക്കുന്ന ശിവസേനാ വിഭാഗം യഥാർത്ഥ പാർട്ടിയിൽ നിന്ന് പുറത്തുപോയവരാണെന്നും അവർക്ക് പാർട്ടി ചിഹ്നത്തിന് അർഹതയില്ലെന്നുമാണ് താക്കറെ വിഭാഗത്തിന്റെ വാദം.
ചിഹ്നം സംബന്ധിച്ച തർക്കത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ താക്കറെ വിഭാഗത്തിന്റെ അഭിപ്രായം ചോദിച്ചിരുന്നു. ഏക്നാഥ് ഷിൻഡെ വിഭാഗം ചിഹ്നത്തിന് അവകാശം ഉന്നയിച്ചതിനു പിന്നാലെയായിരുന്നു ഇത്. അന്ധേരി ഈസ്റ്റ് മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിലാണ് ചിഹ്നം സംബന്ധിച്ചുള്ള തീരുമാനം നിർണായകമായിരിക്കുന്നത്. ബിജെപിയുടെ പിന്തുണയോടെയുള്ള അട്ടിമറിയിലൂടെയാണ് ഷിൻഡെ വിഭാഗം താക്കറെ വിഭാഗം നേതൃത്വം നൽകിയ മഹാ വികാസ് അഖാഡി സഖ്യത്തിൽ നിന്ന് ഭരണം പിടിച്ചെടുത്തത്. ഭൂരിപക്ഷം എംഎൽഎമാരും ഷിൻഡെ വിഭാഗത്തിനൊപ്പം പോയതോടെ ഉദ്ധവ് താക്കറേ മുഖ്യമന്ത്രിസ്ഥാനം രാജിവെക്കാൻ നിർബന്ധിതനാവുകയായിരുന്നു.
സാങ്കേതികമായി ശിവസേനയുടെ നേതൃസ്ഥാനത്ത് ഉദ്ധവ് താക്കറെ തന്നെയാണുള്ളത്. ഷിൻഡെ വിഭാഗത്തിനൊപ്പമുള്ള എംഎൽഎമാരുടെ അയോഗ്യത സംബന്ധിച്ച ഹർജി സുപ്രീംകോടതിയുടെ പരിഗണനയിലായതിനാൽ അവരുടെ എണ്ണം പരിഗണിക്കരുതെന്ന് ശിവസേന തെരഞ്ഞെടുപ്പ് കമ്മീഷനോട് പറഞ്ഞു. യഥാർത്ഥ ശിവസേന ആരാണെന്ന തർക്കത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനമെടുക്കാമെന്നായിരുന്നു സുപ്രീംകോടതി നേരത്തെ പറഞ്ഞത്. പാർട്ടി സ്ഥാപകൻ ബാൽ താക്കറെയുടെ യഥാർത്ഥ പിൻഗാമികൾ തങ്ങളാണെന്നാണ് ഇരുപക്ഷവും വാദിക്കുന്നത്.
തങ്ങളാണ് യഥാർത്ഥ ശിവസേനയെന്ന് തെളിയിക്കാൻ പാർട്ടി പ്രവർത്തകരുടെ പിന്തുണ തേടിയിരിക്കുകയാണ് ഉദ്ധവ് താക്കറെ. അഞ്ച് ലക്ഷത്തിലധികം പ്രവർത്തകരുടെ പിന്തുണ തെളിയിക്കുകയാണ് ലക്ഷ്യം. നവംബർ മൂന്നിനാണ് ഈസ്റ്റ് അന്ധേരിയിൽ ഉപതെരഞ്ഞെടുപ്പ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam