മഹാരാഷ്ട്രയില്‍ അടുത്ത 25 കൊല്ലം ശിവസേന ഭരിക്കുമെന്ന് സഞ്ജയ് റാവത്ത്

By Web TeamFirst Published Nov 15, 2019, 2:15 PM IST
Highlights

അതേസമയം മഹാരാഷ്ട്രയില്‍ ശിവസേന ഉണ്ടാക്കിയ പ്രതിസന്ധി ആവര്‍ത്തിക്കാതിരിക്കാന്‍ ജാര്‍ഖണ്ഡില്‍ ബിജെപി കരുതലോടെയാണ് മുന്നോട്ടുപോകുന്നത്. 

മുംബൈ: മഹാരാഷ്ട്രയിലെ അടുത്ത സര്‍ക്കാറിനെ നയിക്കുന്നത് ശിവസേനയായിരിക്കുമെന്ന് വക്താവ് സഞ്ജയ് റാവത്ത്. കോണ്‍ഗ്രസിന്‍റെയും എന്‍സിപിയുടെയും പിന്തുണയോടെയാണ് ശിവസേന മന്ത്രിസഭ രൂപീകരിക്കുക. അടുത്ത അഞ്ച് വര്‍ഷത്തേക്ക് മാത്രമല്ല,ഉദ്ദവ് താക്കറെ നയിക്കുന്ന ശിവസനേ വരുന്ന 25 വര്‍ഷം മഹാരാഷ്ട്ര ഭരിക്കുമെന്ന് സഞ്ജയ് റാവത്ത്.  

നിലവില്‍ മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചിരിക്കുകയാണ്. ഒക്ടോബര്‍ 24 ന് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് രണ്ടാഴ്ച പിന്നിടുമ്പോഴും മന്ത്രിസഭ രൂപീകരിക്കാന്‍ പാര്‍ട്ടികള്‍ക്ക് സാധിക്കാതായതോടെ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം പ്രഖ്യാപിക്കുകയായിരുന്നു. സംസ്ഥാനത്ത് ഒരു കക്ഷിയും മുന്നണിയും സർക്കാർ രൂപീകരിക്കാൻ കഴിയുന്ന നിലയിലല്ലെന്ന് കാണിച്ചാണ് ഗവർണർ ഭഗത് സിംഗ് കൊഷിയാരി രാഷ്ട്രപതി ഭരണത്തിന് ശുപാർശ ചെയ്തത്.

488 അംഗ സഭയില്‍ ഒരു പാര്‍ട്ടിക്കും  കേവല ഭൂരിപക്ഷം നേടാനാകാത്തതാണ് മന്ത്രിസഭാ രൂപീകരണം വൈകിക്കുന്നത്. മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ ശിവസേന ബിജെപിയുമായുള്ള സഖ്യം ഉപേക്ഷിക്കുകയും കോണ്‍ഗ്രസിനും എന്‍സിപിക്കുമൊപ്പം ചേരാന്‍ തീരുമാനിക്കുകയുമായിരുന്നു.

അതേസമയം മഹാരാഷ്ട്രയില്‍ ശിവസേന ഉണ്ടാക്കിയ പ്രതിസന്ധി ആവര്‍ത്തിക്കാതിരിക്കാന്‍ ജാര്‍ഖണ്ഡില്‍ ബിജെപി കരുതലോടെയാണ് മുന്നോട്ടുപോകുന്നത്. ജാര്‍ഖണ്ഡില്‍ ബിജെപി സര്‍ക്കാരിനെ നിലവില്‍ പിന്തുണയ്ക്കുന്ന ജാര്‍ഖണ്ഡ് സ്റ്റുഡ‍ന്‍സ് യൂണിയനെ പോലും കൂടെക്കൂട്ടാതെ തനിച്ചാണ് ഇത്തവണ ബിജെപിയുടെ മല്‍സരം.

click me!