
മുംബൈ: പുതിയ പേരിനും ചിഹ്നത്തിനും കാത്ത് ശിവസേനയിലെ ഉദ്ദവ്, ഷിൻഡെ പക്ഷങ്ങൾ. പുതിയ പേരും ചിഹ്നവും നിർദ്ദേശിക്കാനുള്ള അവസരം ഇന്ന് അവസാനിക്കും. സംഗീത ഉപകരണമായ ട്രംപറ്റ്, ഗദ, വാൾ എന്നീ ചിഹ്നങ്ങളിൽ ഏതെങ്കിലും ഷിൻഡെ പക്ഷം ആവശ്യപ്പെടും. പാർട്ടിയുടെ പുതിയ പേരിൽ ആനന്ദ് ഡിഗയുടേയോ ബാൽതാക്കറെയുടെയോ പേര് ചേർക്കും. ഉദ്ദവ് പക്ഷം ഇന്നലെ തന്നെ തെരഞ്ഞെടുപ്പ് കമ്മീഷന് ശുപാർശകൾ നൽകിയിരുന്നു. ശിവസേനാ ബാൽതാക്കറെ, ശിവസേനാ ഉദ്ദവ് ബാലാസാഹേബ് താക്കറെ, ശിവസേനാ പ്രബോധൻകർ താക്കറെ എന്നിങ്ങനെ പേരുകൾ നിർദ്ദേശിച്ചു. ചിഹ്നമായി നൽകിയത്, ത്രിശൂലം, ഉദയസൂര്യൻ, തീപ്പന്തം എന്നിവയാണ്.
ഉദ്ദവ് താക്കറെ- ഏക്നാഥ് ഷിൻഡെ വിഭാഗങ്ങളുടെ തർക്കം തുടരുന്ന സാഹചര്യത്തിൽ ശിവസേനയുടെ ചിഹ്നം തെരഞ്ഞെടുപ്പ് കമ്മീഷൻ മരവിപ്പിച്ചിരുന്നു. തർക്കം പരിഹരിക്കുന്നത് വരെ ഇരുവിഭാഗങ്ങൾക്കും ചിഹ്നം ഉപയോഗിക്കാൻ സാധിക്കില്ല. ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാവികാസ് അഖാഡി സഖ്യം സർക്കാരിനെ അട്ടിമറിച്ചാണ് ഒരു വിഭാഗം ശിവസേനാ എംഎൽഎമാർ ഏക്നാഥ് ഷിൻഡെയെ മുഖ്യമന്ത്രിയാക്കിയത്. ഈ അട്ടിമറി കഴിഞ്ഞ് നാല് മാസത്തിനു ശേഷമാണ് ഇപ്പോൾ പാർട്ടി ചിഹ്നം തെരഞ്ഞെടുപ്പ് കമ്മീഷൻ മരവിപ്പിച്ചിരിക്കുന്നത്. ബിജെപിയുടെ പിന്തുണയോടെയുള്ള അട്ടിമറിയിലൂടെയാണ് ഷിൻഡെ വിഭാഗം താക്കറെ വിഭാഗം നേതൃത്വം നൽകിയ മഹാ വികാസ് അഖാഡി സഖ്യത്തിൽ നിന്ന് ഭരണം പിടിച്ചെടുത്തത്. യഥാർത്ഥ ശിവസേന തങ്ങളാണെന്നാണ് ഇരു പക്ഷവും അവകാശപ്പെടുന്നത്. ഈ തർക്കത്തിൽ പരിഹാരം കാണാൻ സുപ്രീംകോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് നിർദ്ദേശിച്ചിരുന്നു.
പാർട്ടി ചിഹ്നം ആർക്ക് എന്ന തർക്കത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനോട് ശിവസേന ഉദ്ധവ് താക്കറേ വിഭാഗം ഇന്നലെ നിലപാട് വ്യക്തമാക്കിയിരുന്നു ശിവസേനാ ചിഹ്നമായ അമ്പും വില്ലും തങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന് ഉദ്ധവ് താക്കറേ തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചത്. ഏക്നാഥ് ഷിന്റെ നയിക്കുന്ന ശിവസേനാ വിഭാഗം യഥാർത്ഥ പാർട്ടിയിൽ നിന്ന് പുറത്തുപോയവരാണെന്നും അവർക്ക് പാർട്ടി ചിഹ്നത്തിന് അർഹതയില്ലെന്നുമാണ് താക്കറെ വിഭാഗത്തിന്റെ വാദം.
ചിഹ്നം സംബന്ധിച്ച തർക്കത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ താക്കറെ വിഭാഗത്തിന്റെ അഭിപ്രായം ചോദിച്ചിരുന്നു. ഏക്നാഥ് ഷിൻഡെ വിഭാഗം ചിഹ്നത്തിന് അവകാശം ഉന്നയിച്ചതിനു പിന്നാലെയായിരുന്നു ഇത്. അന്ധേരി ഈസ്റ്റ് മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിലാണ് ചിഹ്നം സംബന്ധിച്ചുള്ള തീരുമാനം നിർണായകമായിരിക്കുന്നത്. ഭൂരിപക്ഷം എംഎൽഎമാരും ഷിൻഡെ വിഭാഗത്തിനൊപ്പം പോയതോടെ ഉദ്ധവ് താക്കറേ മുഖ്യമന്ത്രിസ്ഥാനം രാജിവെക്കാൻ നിർബന്ധിതനാവുകയായിരുന്നു.
രാഷ്ട്രീയമായി ഒറ്റപ്പെട്ടു, നിതീഷിന് മതിഭ്രമമാണെന്നും പ്രശാന്ത് കിഷോര്‍; പോര് മുറുകുന്നു
താക്കറെ-ഷിൻഡെ വിഭാഗങ്ങളുടെ തർക്കം തീരുന്നില്ല; ശിവസേനയുടെ ചിഹ്നം തെരഞ്ഞെടുപ്പ് കമ്മീഷൻ മരവിപ്പിച്ചു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam