
തിരുവനന്തപുരം: ഉദ്യോഗാർത്ഥികളുടെ സമരത്തിന് പിന്തുണ അർപ്പിച്ച് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. സെക്രട്ടേറിയറ്റിന് മുന്നിൽ 48 മണിക്കൂർ ഉപവാസം തുടങ്ങി. ബിജെപി നേതൃത്വവുമായി ഉടക്കിനിൽക്കുന്ന ശോഭ പാർട്ടിയെ വെട്ടിലാക്കി സ്വന്തം നിലക്കാണ് സമരരംഗത്തേക്കിറങ്ങിയത്. നിയമനവിവാദത്തിൽ മുഖ്യമന്ത്രിയുടെ വിശദീകരണങ്ങൾ തള്ളിയും വിമർശനത്തിന് മറുപടി നൽകിയും കടുപ്പിക്കുകയാണ് പ്രതിപക്ഷം.
പകരം ലിസ്റ്റ് ഇല്ലാതിരുന്നിട്ടും പോലും പിഎസ്‍സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാത്ത സർക്കാർ ഉദ്യോഗാർത്ഥികളെ വഞ്ചിച്ചെന്ന് ഉമ്മൻചാണ്ടി പറഞ്ഞു. കത്തിക്കുത്ത് കേസിലെ പ്രതികളുടെ ജോലി നഷ്ടമായതിന്‍റെ പ്രതികാരം കൊണ്ടാണ് സിപിഒ റാങ്ക് ലിസ്റ്റ് സർക്കാർ നീട്ടാത്തെതെന്നും മുൻമുഖ്യമന്ത്രിയുടെ ആരോപണം. നിയമനത്തിൽ മുഖ്യമന്ത്രി നിരത്തിയത് കള്ളക്കണക്കാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സ്പാർക്ക് വഴി ശമ്പളം മാറിയ 1,17267 പേരുടെ കണക്കിന്‍റെ വിവരാവകാശരേഖയും ചെന്നിത്തല പുറത്തുവിട്ടു.
പൊതുമേഖലാ സ്ഥാപനങ്ങളിലെ താൽക്കാലിക ജീവനക്കാരെക്കൂടി കൂട്ടുമ്പോള്‍ പിൻവാതിൽ നിയമനം മൂന്ന് ലക്ഷമാകുമെന്നും ചെന്നിത്തല വിശദീകരിച്ചു. അതേസമയം സെക്രട്ടറിയേറ്റിന് മുന്നിൽ സമരവേലിയേറ്റം തുടരുകയാണ്. സിപിഒ ഉദ്യോഗാർത്ഥികൾ ഇന്നും ശവമഞ്ചവുമായി പ്രതിഷേധിച്ചു. നിയമന അംഗീകാരം കിട്ടാത്ത എയ്ഡഡ് സ്കൂൾ അധ്യാപകർ ശയനപ്രദക്ഷിണം നടത്തി. പ്രതിഷേധത്തിനിടെ പലരും കുഴഞ്ഞുവീണു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam