ക്രിക്കറ്റ് ബോൾ എടുക്കാൻ കയറിയ പഴയ വീട്ടിൽ കണ്ട ഞെട്ടിക്കുന്ന കാഴ്ച; ഒരു നോക്കിയ ഫോണിൽ നിന്ന് ലഭിച്ച നിർണായക തെളിവ്

Published : Jul 15, 2025, 03:41 PM IST
skeleton hyderabad house

Synopsis

ഹൈദരാബാദിലെ ഉപേക്ഷിക്കപ്പെട്ട വീട്ടിൽ നിന്ന് കണ്ടെത്തിയ അസ്ഥികൂടം ഏകദേശം പത്ത് വർഷം മുൻപ് മരണപ്പെട്ട അമീർ ഖാന്‍റേതെന്ന് പോലീസ് സംശയിക്കുന്നു. 

ഹൈദരാബാദ്: ഹൈദരാബാദിലെ ഉപേക്ഷിക്കപ്പെട്ട വീട്ടിൽ നിന്ന് തിങ്കളാഴ്ച കണ്ടെത്തിയ അസ്ഥികൂടം ഏകദേശം പത്ത് വർഷം മുൻപ് മരണപ്പെട്ടുവെന്ന് സംശയിക്കുന്ന അമീർ ഖാന്‍റേതെന്ന് പൊലീസ്. നമ്പള്ളിയിലുള്ള മുനീർ ഖാൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള വീട്ടിൽ നിന്നാണ് അസ്ഥികൂടം കണ്ടെത്തിയത്. ഇവിടെ നിന്ന് ഒരു പഴയ നോക്കിയ മൊബൈൽ ഫോണും അസാധുവാക്കിയ കറൻസി നോട്ടുകളും കണ്ടെടുത്തിട്ടുണ്ട്.

മുനീർ ഖാന് പത്ത് മക്കളുണ്ടായിരുന്നെന്നും, അതിൽ മൂന്നാമത്തെ മകനായ അമീർ ഈ വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസമെന്നും മറ്റുള്ളവർ മറ്റ് സ്ഥലങ്ങളിലേക്ക് മാറിയെന്നും പൊലീസ് പറഞ്ഞു. ഒരു ക്രിക്കറ്റ് ബോൾ എടുക്കാൻ വീടിനുള്ളിൽ പ്രവേശിച്ച നാട്ടുകാരൻ ചിത്രീകരിച്ച വീഡിയോ പുറത്തുവന്നതോടെയാണ് അസ്ഥികൂടം കണ്ടെത്തിയത്. വീഡിയോയിൽ, അടുക്കളയാണെന്ന് കരുതുന്ന മുറിയുടെ തറയിൽ കമിഴ്ന്ന് കിടക്കുന്ന നിലയിലാണ് അസ്ഥികൂടം കാണപ്പെടുന്നത്. മനുഷ്യന്‍റെ അവശിഷ്ടങ്ങൾക്ക് ചുറ്റും പാത്രങ്ങളും ചിതറിക്കിടക്കുന്നുണ്ടായിരുന്നു.

മൊബൈൽ ഫോൺ പരിശോധിച്ചതിൽ നിന്ന് അസ്ഥികൂടം അമീറിന്‍റേതാണെന്ന് അനുമാനിക്കാമെന്ന് അസിസ്റ്റന്‍റ് കമ്മീഷണർ ഓഫ് പൊലീസ് (എസിപി) കിഷൻ കുമാർ എൻഡിടിവിയോട് പറഞ്ഞു. ബാറ്ററി തീർന്നുപോയ ഫോൺ നന്നാക്കി പ്രവർത്തിപ്പിച്ചപ്പോൾ 2015-ൽ 84 മിസ്ഡ് കോളുകൾ വന്നതായി കണ്ടെത്തി. മരിച്ചയാൾക്ക് ഏകദേശം 50 വയസ് പ്രായം വരും. അദ്ദേഹം വർഷങ്ങൾക്ക് മുൻപ് മരിച്ചതാണ്. എല്ലുകൾ പോലും പൊടിഞ്ഞു തുടങ്ങി. മൽപ്പിടിത്തത്തിന്‍റെയോ രക്തക്കറയുടെയോ ലക്ഷണങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. സ്വാഭാവിക മരണമാകാനാണ് സാധ്യതയെന്നും എസിപി കൂട്ടിച്ചേര്‍ത്തു.

ഏകദേശം 10 വർഷം മുൻപ് അദ്ദേഹം മരിച്ചിരിക്കാം. സഹോദരങ്ങളോ ബന്ധുക്കളോ ആരും അദ്ദേഹത്തെ അന്വേഷിച്ച് എത്തിയിരുന്നില്ലെന്നും തോന്നുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മൊബൈൽ ഫോണിന് പുറമെ, തലയിണക്കടിയിൽ നിന്ന് അസാധുവാക്കിയ നോട്ടുകളും കണ്ടെത്തിയിരുന്നു. ഇത് 2016ലെ നോട്ട് അസാധുവാക്കൽ നടപടിക്ക് മുൻപാണ് മരണം സംഭവിച്ചതെന്ന നിഗമനത്തെ കൂടുതൽ ബലപ്പെടുത്തുന്നു.

അസ്ഥികൂടത്തിൽ കണ്ടെത്തിയ മോതിരവും ഷോർട്ട്സും മരിച്ചയാളുടെ അനുജനായ ഷദാബ് തിരിച്ചറിഞ്ഞതായി എസിപി അറിയിച്ചു. സമീപത്തെ കടകളിൽ നിന്ന് വാടക പിരിക്കാറുണ്ടായിരുന്നത് ഷദാബായിരുന്നു. തിങ്കളാഴ്ച ഒരു CLUES (Crime Scene Investigation and Evidence Collection Unit) സംഘം വീട്ടിൽ സന്ദർശിക്കുകയും കൂടുതൽ പരിശോധനകൾക്കായി സാമ്പിളുകൾ ശേഖരിക്കുകയും ചെയ്തു. മരിച്ചയാളെ തിരിച്ചറിയുന്നതിനായി അവശിഷ്ടങ്ങൾ വിദഗ്ദ്ധ പരിശോധനയ്ക്കായി മോർച്ചറിയിലേക്ക് മാറ്റി.

PREV
BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഇൻഡിഗോയ്ക്കെതിരെ കേന്ദ്രം; ആവശ്യമെങ്കിൽ സിഇഒയെ പുറത്താക്കാൻ നിർദ്ദേശിക്കും, നന്നായി ഉറങ്ങിയിട്ട് ഒരാഴ്ചയായെന്ന് മന്ത്രി
ഒഡിഷയിൽ കലാപം; മാൽക്കൻഗിരി ജില്ലയിൽ 160 ലേറെ വീടുകൾ ആക്രമിക്കപ്പെട്ടു; ഇൻ്റർനെറ്റ് നിരോധനം നീട്ടി