
ദില്ലി: ചീഫ് ജസ്റ്റിസ് ബി ആർ ഗവായ്ക്ക് എതിരെ ഷൂ എറിഞ്ഞ സംഭവത്തിൽ അഭിഭാഷകൻ രാകേഷ് കിഷോറിന് എതിരെ കോടതി അലക്ഷ്യ നടപടിക്ക് അനുമതി. അറ്റോർണി ജനറൽ ആർ വെങ്കിട്ട രമണിയാണ് അനുമതി നൽകിയത്. ദീപാവലിക്ക് ശേഷം കോടതി അലക്ഷ്യ ഹർജി പരിഗണിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. വിഷയം സ്വാഭാവികമായ അന്ത്യത്തിന് വിടുന്നതാണ് നല്ലത് എന്നാണ് കോടതിയുടെ നിരീക്ഷണം. കോടതി നടപടി ആരംഭിച്ചാൽ ഇത്തരക്കാർക്ക് വീണ്ടും വാർത്ത പ്രാധാന്യം ലഭിക്കുക മാത്രമാണ് നടക്കുകയെന്നും സുപ്രീം കോടതി നിരീക്ഷണത്തിൽ വ്യക്തമാക്കി.
സുപ്രീം കോടതിയില്‍ അതിക്രമ ശ്രമമുണ്ടായപ്പോള്‍ ഞെട്ടിപ്പോയെന്ന് ആയിരുന്നു ചീഫ് ജസ്റ്റിസ് ബി.ആര്‍.ഗവായ് പ്രതികരിച്ചത്. താനും സഹജഡ്ജിയും ഞെട്ടിപ്പോയി. അത് മറന്നുകഴിഞ്ഞ അധ്യായമാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. മറ്റൊരുകേസിലെ വാദം കേള്‍ക്കലിനിടെയാണ് ചീഫ് ജസ്റ്റിസിന്‍റെ പ്രതികരണം. സുപ്രീം കോടതിയെ അവഹേളിക്കലാണ് നടന്നതെന്നും ഇത് തമാശയല്ലെന്നും ബെഞ്ചിലുണ്ടായിരുന്ന ജസ്റ്റിസ് ഉജ്ജൽ ഭൂയാൻ പ്രതികരിച്ചിരുന്നു. ചീഫ് ജസ്റ്റിസിനുനേരെ ഷൂ എറിയാന്‍ ശ്രമിച്ച അഭിഭാഷകന്‍ രാകേഷ് കിഷോറിനെ സുപ്രീം കോടതി ബാര്‍ അസോസിയേഷനില്‍നിന്ന് പുറത്താക്കിയിരുന്നു. അസോസിയേഷൻ താല്‍ക്കാലിക അംഗമായിരുന്നു രാകേഷ് കിഷോര്‍.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam