'നിര്‍ഭയ കേസ് പ്രതികളെ താന്‍ തൂക്കിലേറ്റാം'; ചോരകൊണ്ട് കത്തെഴുതി ഷൂട്ടര്‍

By Web TeamFirst Published Dec 15, 2019, 12:13 PM IST
Highlights

തീഹാര്‍ ജയിലില്‍ കഴിയുന്ന പ്രതികളെ താന്‍ തൂക്കിലേറ്റാമെന്ന് കാണിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‍ക്കാണ് വര്‍ധിക ചോരകൊണ്ട് കത്തെഴുതിയത്. സ്ത്രീകളായ അഭിനേതാക്കള്‍, എംപിമാര്‍ അങ്ങനെ എല്ലാവരും തന്നെ പിന്തുണയ്ക്കണമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചു

ദില്ലി: ദില്ലിയില്‍ ക്രൂര ബലാത്സംഗത്തിനിരയായി നിര്‍ഭയ കൊല്ലപ്പെട്ട കേസിലെ പ്രതികളെ തൂക്കിലേറ്റാന്‍ സന്നദ്ധയാണെന്ന് കാണിച്ച് ചോര കൊണ്ട് കത്തെഴുതി രാജ്യാന്തര ഷൂട്ടിംഗ് താരം വര്‍ധിക സിംഗ്. തീഹാര്‍ ജയിലില്‍ കഴിയുന്ന പ്രതികളെ താന്‍ തൂക്കിലേറ്റാമെന്ന് കാണിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‍ക്കാണ് വര്‍ധിക ചോരകൊണ്ട് കത്തെഴുതിയത്.

സ്ത്രീകളായ അഭിനേതാക്കള്‍, എംപിമാര്‍ അങ്ങനെ എല്ലാവരും തന്നെ പിന്തുണയ്ക്കണമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചു. ഈ സമൂഹത്തില്‍ മാറ്റം കൊണ്ടുവരുവാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വര്‍ധിക സിംഗ് പറഞ്ഞു. ദില്ലിയില്‍ ക്രൂര ബലാത്സംഗത്തിനിരയായി നിര്‍ഭയ കൊല്ലപ്പെട്ട കേസിലെ പ്രതികളെ ഡിസംബര്‍ 16ന് മുമ്പ് തൂക്കിലേറ്റണമെന്ന് പെണ്‍കുട്ടിയുടെ അമ്മ ആവശ്യപ്പെട്ടിരുന്നു.

2012 ഡിസംബര്‍ 16ന് രാത്രിയാണ് ദില്ലിയില്‍ ഓടുന്ന ബസിനുള്ളില്‍ വെച്ച് നിര്‍ഭയ കൂട്ട ബലാത്സംഗത്തിനിരയായത്. കഴിഞ്ഞ ദിവസം പ്രതികളിലൊരാള്‍ വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു. പ്രതിയുടെ അപ്പീലിനെതിരെ നിര്‍ഭയയുടെ അമ്മയും സുപ്രീം കോടതിയില്‍ ഹര്‍ജി സര്‍പ്പിച്ചു. ഡിസംബര്‍ 17ന് ഹര്‍ജികള്‍ സുപ്രീം കോടതി പരിഗണിക്കും.

പ്രതികള്‍ തൂക്കിലേറ്റപ്പെടും വരെ നിയമപോരാട്ടം തുടരുമെന്നും അമ്മ പറഞ്ഞു. എനിക്ക് അവളെ ഇല്ലാതാക്കിയവരുടെ വധശിക്ഷ നടപ്പാക്കും വരെ ഞാന്‍ പോരാട്ടം തുടരും. ഡിസംബര്‍ 16ന് മുമ്പ് അവരെ തൂക്കിലേറ്റണമെന്നാണ് എന്‍റെ ആവശ്യമെന്നും അവര്‍ പറഞ്ഞു.

കുറ്റവാളികള്‍ക്ക് മരണവാറന്‍റ് നല്‍കണമെന്നാവശ്യപ്പെട്ട് ദില്ലി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മറ്റൊരു ഹര്‍ജിയില്‍ 18ന് പരിഗണിക്കും. നിര്‍ഭയ കേസിലെ പ്രതികളെ ഡിസംബര്‍ 16ന് മുമ്പ് തൂക്കിലേറ്റുമെന്ന് അഭ്യൂഹം പരന്നെങ്കിലും സുപ്രീം കോടതി കേസ് പരിഗണിക്കുന്നത് 17ലേക്ക് മാറ്റിയതിനാല്‍ വധശിക്ഷ നടപ്പാക്കുന്നത് നീളുകയാണ്. 

click me!