ദില്ലി: ലോക്ക് ഡൗണിൽ ഭക്ഷ്യസാധനങ്ങൾ വാങ്ങാൻ സാധിക്കാത്തവർക്ക് അടിയന്തരമായി റേഷൻ കാർഡ് നൽകണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. റേഷൻ കാർഡ് ഇല്ലാത്തതിനാൽ ലക്ഷക്കണക്കിന് ആളുകൾക്ക് പൊതുവിതരണ സംവിധാനത്തിന്റെ പ്രയോജനം ലഭിക്കുന്നില്ല. ട്വീറ്റിലാണ് രാഹുൽ ഗാന്ധി ഇക്കാര്യം ആവശ്യപ്പെട്ടത്. ഗോഡൗണുകളിൽ ഭക്ഷ്യസാധനങ്ങൾ ചീഞ്ഞഴുകുമ്പോൾ ആയിരക്കണക്കിന് ജനങ്ങൾ വിശന്ന വയറുമായി ജീവിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
'ഈ പ്രതിസന്ധിയിൽ അടിയന്തരമായി റേഷൻ കാർഡുകൾ നൽകണമെന്ന് സർക്കാരിനോട് അഭ്യർത്ഥിക്കുന്നു. ലോക്ക് ഡൗൺ കാലത്ത് ഭക്ഷ്യ ധാന്യങ്ങൾ വാങ്ങാൻ ബുദ്ധിമുട്ട് നേരിടുന്നവർക്ക് വേണ്ടിയാണിത്. ലക്ഷക്കണക്കിന് ജനങ്ങളാണ് റേഷൻ കാർഡ് ഇല്ലാത്തത് മൂലം പൊതുവിതരണ സംവിധാനം പ്രയോജനപ്പെടുത്താൻ സാധിക്കാതെ കഷ്ടപ്പെടുന്നത്. ഭക്ഷ്യധാന്യങ്ങൾ ഗോഡൗണുകളിൽ ചീഞ്ഞു നാറുകയാണ്. അതേ സമയം ആയിരക്കണക്കിന് ജനങ്ങൾ ഒഴിഞ്ഞ വയറുമായി ജീവിക്കുകയാണ്. മനുഷ്യത്വരഹിതമാണിത്.' രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. കൊറോണ വൈറസ് വ്യാപനം തടയുന്നതിന് വേണ്ടി പ്രഖ്യാപിച്ച ലോക്ക് ഡൗൺ കാലാവധി നീട്ടി. ഏപ്രിൽ 14 ന് അവസാനിക്കേണ്ടിയിരുന്ന ലോക്ക് ഡൗൺ മെയ് 3 വരെയാണ് നീട്ടിയിരിക്കുകയാണ്.