
ബെലഗാവി: ബിജെപി സർക്കാർ ഒഴിവാക്കിയ 4% മുസ്ലീം സംവരണം കോൺഗ്രസ് സർക്കാർ പുനഃസ്ഥാപിക്കുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ നിയമസഭയിൽ പറഞ്ഞു. സംവരണം ഒഴിവാക്കിയ മുൻ ബിജെപി സർക്കാറിന്റെ നടപടി ഇരട്ടത്താപ്പാണെന്ന് സിദ്ധരാമയ്യ ആരോപിച്ചു. മുസ്ലീം ക്വാട്ട മറ്റ് രണ്ട് സമുദായങ്ങൾക്ക് നൽകി. എന്നാൽ, സുപ്രീം കോടതിയിലെ സത്യവാങ്മൂലത്തിൽ മറിച്ചാണ് പറഞ്ഞതെന്നും സിദ്ധരാമയ്യ ആരോപിച്ചു. സംവരണം ആവശ്യപ്പെട്ട് നിയമസഭാ സമുച്ചയത്തിൽ പഞ്ചമസാലി ലിംഗായത്ത് സമുദായത്തിൻ്റെ പ്രതിഷേധത്തിന് സർക്കാർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിൽ പ്രതിഷേധം ഉയരുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ പരാമർശം.
ബിജെപി എംഎൽഎമാരായ ആർ. അശോകയും സി.എൻ. അശ്വത്‌നാരായണനും മുൻ സർക്കാർ മുസ്‌ലിം ക്വോട്ട റദ്ദാക്കാനുള്ള തീരുമാനമെടുത്തതും സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയത് വിരുദ്ധമാണെന്നതിന് തെളിവ് ആവശ്യപ്പെട്ട് രംഗത്തെത്തി.അടുത്ത ദിവസം തന്നെ ഇക്കാര്യം സഭയെ ബോധ്യപ്പെടുത്തുമെന്ന് സിദ്ധരാമയ്യ മറുപടി നൽകി. വിധാൻ സൗധയിൽ പഞ്ചമസാലി ലിംഗായത്തുകളെ സമരം നടത്തുന്നതിൽ നിന്ന് തടയുക വഴി കോൺഗ്രസ് സർക്കാർ സംവാദ സ്വാതന്ത്ര്യം അടിച്ചമർത്തുകയാണെന്ന് ബിജെപി അംഗങ്ങൾ ആരോപിച്ചു.
Read More.... ഡി ജെ പാർട്ടിക്ക് എത്തിയത് ലൈസൻസുള്ള തോക്കുമായി, ആവേശം കയറി വെടിയുതിർത്തു, 2 പേർക്ക് പരിക്ക്, അറസ്റ്റ്
റാലിക്കിടെ വാഹനങ്ങളും ട്രാക്ടറുകളും ഉപയോഗിക്കുന്നത് നിരോധിച്ച് ബെലഗാവി ഡിസി മുഹമ്മദ് റോഷൻ ഞായറാഴ്ച വൈകീട്ട് ഉത്തരവിറക്കി. പഞ്ചമസാലി ലിംഗായത്തുകളുടെ പ്രതിഷേധം നിരോധിച്ചിട്ടില്ലെന്നും സംവരണം ആവശ്യപ്പെടുന്നത് അവരുടെ ജനാധിപത്യ അവകാശമാണെന്നും 5000 ട്രാക്ടറുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ അനുവദിക്കുന്നത് ക്രമസമാധാന പ്രതിസന്ധിയുണ്ടാക്കുമെന്നുമാണ് സർക്കാരിൻ്റെ നിലപാടെന്ന് ആഭ്യന്തരമന്ത്രി ജി പരമേശ്വര വ്യക്തമാക്കി. പഞ്ചമസാലി ലിംഗായത്തുകളുടെ പ്രതിനിധികളുമായി ഇതിനകം രണ്ടുതവണ കൂടിക്കാഴ്ച നടത്തിയതായി സിദ്ധരാമയ്യ നിയമസഭയെ അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam