
ബെംഗളൂരു: കോൺഗ്രസ് ഹൈക്കമാന്റുമായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വീണ്ടും കൂടിക്കാഴ്ചയ്ക്ക് സമയം തേടി. നേതാക്കൾ സമയം നൽകിയാൽ ദില്ലിയിലെത്തി കൂടിക്കാഴ്‌ച നടത്താനാണ് തീരുമാനം. ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറുമായി നടത്തിയ രണ്ടാംവട്ട പ്രാതൽ ചർച്ചയ്ക്ക് പിന്നാലെയാണ് സിദ്ധരാമയ്യ നേതാക്കളുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമം തുടങ്ങിയത്. നാളെ കോൺഗ്രസ് സംഘടനാ സെക്രട്ടറി കെ സി വേണുഗോപാലിനെ മുഖ്യമന്ത്രി നേരിട്ട് കാണും. മംഗളൂരുവിൽ വച്ചാണ് ഇരുവരും തമ്മിൽ കൂടിക്കാഴ്ച നടത്തുന്നത്. കെ.സി വേണുഗോപാലിൻ്റെ നിർദേശം അനുസരിച്ചാണ് ഇടഞ്ഞുനിന്ന ഡികെ ശിവകുമാറും സിദ്ദരാമയ്യയും 2 തവണ പ്രാതൽ ചർച്ച നടത്തിയത്.
കർണാടകയിൽ അധികാര തർക്കം ഒഴിയുന്നതിൻ്റെ സൂചനയായാണ് പ്രാതൽ ചർച്ചകളെ വിലയിരുത്തിയത്. 2028വരെ സിദ്ധരാമയ്യ തന്നെ മുഖ്യമന്ത്രിമായി തുടരാനാണ് ധാരണയെന്നും അടുത്ത തെരഞ്ഞെടുപ്പിൽ ഡികെ ശിവകുമാര്‍ പാർട്ടിയുടെ പ്രധാനമുഖമാകുമെന്നുമാണ് ധാരണയെന്നാണ് വിവരം. സിദ്ധരാമയ്യ അഞ്ച് വർഷം കാലാവധി പൂര്‍ത്തിയാക്കുന്നതിൽ ഡികെ ശിവകുമാറും സമ്മതിച്ചതായി എഐസിസി വൃത്തങ്ങള്‍ അറിയിക്കുന്നു.
ഇരുവരും തമ്മിൽ അധികാര തര്‍ക്കം ഉണ്ടാകില്ലെന്ന ഉറപ്പാണ് ലഭിച്ചെന്നാണ് ഹൈക്കമാൻഡ് വൃത്തങ്ങളിൽ നിന്നുള്ള വിവരം. എംഎൽഎമാരുമായി സംസാരിച്ച കോൺഗ്രസ് ഹൈക്കമാൻഡ് കൂടുതൽ പിന്തുണ സിദ്ദരാമയ്യക്കാണെന്ന് പറഞ്ഞതോടെയാണ് ഡികെ ശിവകുമാറും അയഞ്ഞത്. കര്‍ണാടകയിലെ മന്ത്രിസഭ രൂപീകരണ സമയത്ത് ആദ്യ രണ്ടര വര്‍ഷം സിദ്ധരാമയ്യയും പിന്നീടുള്ള രണ്ടര വര്‍ഷം ഡികെ ശിവകുമാറും മുഖ്യമന്ത്രിയാകുമെന്നായിരുന്നു തുടക്കത്തിലുണ്ടായിരുന്ന ധാരണ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam