
ലഖ്നൗ: ഉത്തർപ്രദേശിൽ എസ്ഐആർ സൂപ്പർവൈസർ ആത്മഹത്യ ചെയ്തു. ഫത്തേപ്പൂർ ജില്ലയിലെ റവന്യൂ ക്ലാർക്കായ സുധീർ കുമാർ കോരി ആണ് ആത്മഹത്യ ചെയ്തത്. നാളെ വിവാഹം നടക്കാനിരിക്കെയാണ് ജീവനൊടുക്കിയത്. വിവാഹ ചടങ്ങുകൾ നടക്കാനിരിക്കെ ലീവ് ചോദിച്ചിട്ടും നൽകിയില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം. സംഭവത്തിൽ കർശനമായ അന്വേഷണം നടത്തുമെന്ന് ജില്ല ഭരണകൂടം അറിയിച്ചു.
ഇന്ന് എസ്ഐആർ ഡ്യൂട്ടിക്കിടെ ആത്മഹത്യക്ക് ശ്രമിച്ച ബിഎൽഓയും മരിച്ചിരുന്നു. ഉത്തർപ്രദേശ് ഗോണ്ടയിലെ അധ്യാപകൻ വിപിൻ യാദവാണ് മരിച്ചത്. ഇന്ന് രാവിലെയാണ് വിപിൻ യാദവ് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. മേലുദ്യോഗസ്ഥരുടെ മാനസിക സമ്മർദം കാരണമാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് മരിക്കും മുൻപ് വിപിൻ പറഞ്ഞതായി ബന്ധുക്കൾ പറയുന്നു. ഭാര്യ ചിത്രീകരിച്ച വീഡിയോ പുറത്തുവന്നിട്ടുണ്ട്. എസ്ഡിഎം, ബിഡിഓ എന്നിവരുടെ കടുത്ത സമ്മർദം ഉണ്ടെന്ന് വിപിൻ യാദവ് പറഞ്ഞതായും ബന്ധുക്കൾ പറഞ്ഞു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)