
ലഖ്നൗ: ഉത്തർപ്രദേശിലെ ശ്രാവസ്തിയിൽ കാർ അപകടത്തിൽ ഒരു കുടുംബത്തിലെ ആറുപേർ മരിച്ചു. ബന്ധുവിന്‍റെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത് മടങ്ങവെ ആയിരുന്നു അപകടം. കാർ മരത്തിൽ ഇടിച്ചുണ്ടായ അപകടത്തിൽ എട്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഉത്തർപ്രദേശിലെ ശ്രാവസ്തിയിൽ ശനിയാഴ്ച പുലർച്ചെയാണ് നാടിനെ നടുക്കിയ വാഹനാപകടം നടന്നത്. വേഗതയിൽ വന്ന ഇന്നോവ കാർ നിയന്ത്രണം വിട്ട് സുന്ദരൈ ഗ്രാമത്തിന് സമീപം മരത്തിലിടിച്ചാണ് അപകടമുണ്ടായത്. സംഭവമറിഞ്ഞെത്തിയ പൊലീസ് ജെ സി ബിയുടെ സഹായത്തോടെ കാർ കുഴിയിൽ നിന്ന് പുറത്തെടുത്ത് രക്ഷാപ്രവർത്തനം നടത്തി.
ഇവരെ അടുത്തുള്ള കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലാണ് എത്തിച്ചത്. ആറ് പേർ മരിച്ചതായി ഡോക്ടർമാർ അറിയിച്ചു. മറ്റ് എട്ട് പേരെ ബഹ്‌റൈച്ച് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയും ചെയ്തെന്ന് പൊലീസ് സൂപ്രണ്ട് പ്രാചി സിംഗ് പറഞ്ഞു. കാറിലുണ്ടായിരുന്നവരെല്ലാം പഞ്ചാബിലെ ലുധിയാനയിൽ നിന്ന് ബന്ധുവിന്റെ ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു എന്നും പൊലീസ് വ്യക്തമാക്കി.
അതേസമയം മഹാരാഷ്ട്രയില്‍ നിന്നുള്ള മറ്റൊരു വാർത്ത ബസ് കൊക്കയിലേക്ക് മറിഞ്ഞ് 13 പേര്‍ മരിച്ചു എന്നതാണ്. മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലെ ഖോപോളി മേഖലയിലാണ് നടുക്കുന്ന അപകടമുണ്ടായത്. സംഭവത്തില്‍ 25 ൽ അധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. പൂനെയിലെ പിംപിൾ ഗുരവിൽ നിന്ന് ഗോരേഗാവിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസാണ് അപകടത്തില്‍പ്പെട്ടത്. ബസ് പൂനെ - റായ്ഗഡ് അതിർത്തിയിൽ വച്ചാണ് അപകടത്തിൽപ്പെട്ടത്. 40 ഓളം യാത്രക്കാര്‍ ബസിലുണ്ടായിരുന്നെന്നു എന്നാണ് വ്യക്തമാകുന്നത്. ശനിയാഴ്ച പുലർച്ചെയാണ് അപകടം ഉണ്ടായത്. അപകടത്തിന് പിന്നാലെ നാട്ടുകാരും പൊലീസും ചേർന്ന് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിരുന്നു. റായ്ഗഡ് എസ് പി സോമനാഥ് ഗാർഗെ അടക്കമുള്ളവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളിയായി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam