
എട്ട് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് തകര്‍ന്നത് ആറ് റഷ്യന്‍ നിര്‍മ്മിത ഹെലികോപ്ടറുകള്‍ (Russian Helicopters). 2013 ലാണ് ഇന്ന് തകര്‍ന്ന എംഐ-17വി5 (Mi-17V5 ) വിഭാഗത്തിലുള്ള ഹെലികോപ്ടറുകള്‍ സേനയുടെ ഭാഗമാകുന്നത്. റഷ്യയുടെ റോസോ ബോറോൺ എക്സ്പോർട്ട് 2008-ൽ ഇന്ത്യാ ഗവൺമെന്റുമായി 80 എംഐ-17വി5 കോപ്ടറുകൾ വാങ്ങുന്നതിന് കരാറൊപ്പിട്ടിരുന്നു. 2013- ൽ ഇത് പൂർത്തിയാക്കുകയും ചെയ്തു. ഇത്തരം 71 കോപ്ടറുകൾ കൂടി വാങ്ങാൻ പുതിയ കരാറും ഇരു രാജ്യങ്ങളും ഒപ്പുവച്ചിട്ടുണ്ട്.
2013 ജൂണ്‍ മുതല്‍ ഇതുവരെയുള്ള കാലത്ത് വ്യോമസേനയുടെ (Airforce) ആറ് ഹെലികോപ്ടറുകളാണ് ഇന്ത്യയില്‍ തകര്‍ന്നത്. 2013 ജൂണ്‍ 25നായിരുന്നു ആദ്യ അപകടം. പിന്നീട് 2016 ഒക്ടോബർ 19, 2017 ഒക്ടോബർ 6, 2018 ഏപ്രിൽ 3, 2019 ഫെബ്രുവരി 27, 2021 ഡിസംബർ 8 എന്നീ ദിവസങ്ങളിലാണ് പിന്നീട് അപകടമുണ്ടായത്. സര്‍ജിക്കല്‍ സ്ട്രെക്കിനിടയില്‍ ബഗ്ദാമിലും ഈ ഇനം ഹെലികോപ്ടറുകള്‍ തകര്‍ന്നിരുന്നു. ബദ്ഗാമിൽ ഇന്ത്യയുടെ തന്നെ മിസൈൽ തട്ടിയാണ് എംഐ-17വി5 തകർന്നു വീണത്.
ഇന്ത്യയിലെ റോഡ് ഗതാഗതം ദുഷ്കരമായ പല ഉൾപ്രദേശങ്ങളിലും ഇന്ത്യയിലെ സൈനിക മേധാവികളും രാഷ്ട്രീയക്കാരും അടക്കമുള്ള പലരും പെട്ടെന്ന് എത്തിച്ചേരാൻ വേണ്ടി ആശ്രയിക്കുന്നത് ഹെലികോപ്ടറുകളെയാണ്.ഇന്ത്യൻ വ്യോമസേന വർഷങ്ങളായി സൈനികരെയും ആയുധങ്ങളും കൊണ്ടുപോകാനും, പട്രോളിംഗ്, സെർച്ച് ആൻഡ് റെസ്ക്യൂ തുടങ്ങിയ ആവശ്യങ്ങൾക്കും ഉപയോഗിച്ച് വരുന്ന ഒന്നാണ് ഇത്.ഇന്ത്യൻ എയർഫോഴ്സിൽ ആകെ150 -ലധികം എംഐ-17വി5 ഹെലികോപ്റ്ററുകൾ സേവനത്തിൽ തുടരുന്നുണ്ട്.
ഇന്ത്യയിൽ ഇതിനു മുമ്പുണ്ടായ പ്രസിദ്ധമായ ചില ഹെലികോപ്റ്റർ അപകടങ്ങളിലൂടെ,
2005 - സഹാറൻപൂർ
ഹരിയാന മന്ത്രിമാരായ ഒപി ജിൻഡാൽ, സുരേന്ദ്ര സിംഗ് എന്നിവർ സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്ന് രണ്ടു പേരും കൊല്ലപ്പെട്ടു.
2009 - വൈഎസ്ആർ റെഡ്ഢി
രണ്ടു തവണ ആന്ധ്ര പ്രദേശ് മുഖ്യമന്ത്രിയായിരുന്ന കോൺഗ്രസ് നേതാവ് വൈ എസ് രാജശേഖര റെഡ്ഢി സഞ്ചരിച്ച Bell 430 ഹെലികോപ്റ്റർ രുദ്രകൊണ്ട മലനിരകളിൽ വെച്ച് 2009 -ൽ അപകടത്തിൽ പെട്ട് അദ്ദേഹം കൊല്ലപ്പെട്ടിരുന്നു. അന്ന് അദ്ദേഹത്തോടൊപ്പം സഞ്ചരിച്ച നാലുപേർ കൂടി മരണപ്പെട്ടിരുന്നു. 24 മണിക്കൂർ നേരം കാണാതെയായി ഒടുവിൽ നടന്ന തിരച്ചിലിനു ശേഷമാണ് ആ ചോപ്പറിന്റെ അവശിഷ്ടങ്ങൾ അന്ന് കണ്ടെടുക്കാനായത്.
2011 - തവാങ്
2011 ഏപ്രിൽ 29 ന് ഗുവാഹത്തിയിലേക്ക് പുറപ്പെട്ട Mi 17 V5 ഹെലികോപ്റ്ററിൽ സഞ്ചരിച്ച 17 പേരും അന്ന് ആ അപകടത്തിൽ കൊല്ലപ്പെട്ടു. പൈലറ്റ് അടക്കം അഞ്ചു പേർ അന്ന് ആ ക്രാഷിനെ അതിജീവിച്ചിരുന്നു. ആകാശത്ത് വെച്ച് ഒരു തീഗോളമായി മാറിയ ശേഷമാണ് ഹെലികോപ്റ്റർ നിലം പൊത്തിയത് എന്നുള്ള ഒരു ദൃക്‌സാക്ഷി മൊഴിയും അന്ന് ഈ അപകടത്തെ തുടർന്ന് പുറത്തു വരികയുണ്ടായി.
2015 - വൈഷ്ണോ ദേവി
വൈഷ്ണോദേവി ക്ഷേത്രത്തിലേക്ക് ആറു തീർത്ഥാടകരെയും പൈലറ്റിനെയും കൊണ്ട് പുറപ്പെട്ട ഹെലികോപ്റ്റർ തകർന്നു വീണത് കത്ര പട്ടണത്തിലെ ബസ് സ്റ്റാൻഡിലായിരുന്നു. അന്ന് ചോപ്പറിന്റെ വനിതാ പൈലറ്റ് സുമിതാ വിജയൻ അടക്കം എല്ലാ യാത്രക്കാരും ആ അപകടത്തിൽ കൊല്ലപ്പെട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam