സമ്പത്തിനും സ്വാധീനത്തിനും മുകളിലെ 'നീതി'; വിചാരണ മുതൽ ജാമ്യം നേടിയ, ജയിലുവരെയുള്ള സിദ്ദുവിന്റെ നാൾവഴി

Published : May 20, 2022, 07:23 PM ISTUpdated : May 20, 2022, 07:29 PM IST
 സമ്പത്തിനും സ്വാധീനത്തിനും മുകളിലെ 'നീതി'; വിചാരണ മുതൽ ജാമ്യം നേടിയ, ജയിലുവരെയുള്ള സിദ്ദുവിന്റെ നാൾവഴി

Synopsis

Navjot singh sidhu സമ്പത്തും സ്വാധീനവുമുള്ളവർ  രാജ്യത്തെ നിയമവ്യവസ്ഥയിലെ പഴുതുകൾ എങ്ങനെയെല്ലാം ദുരുപയോഗം ചെയ്യും എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങളിൽ ഒന്നാണ് സിദ്ധുവിനെതിരായ കേസും അതിന്റെ ചരിത്രവും. 

ദില്ലി: സമ്പത്തും സ്വാധീനവുമുള്ളവർ  രാജ്യത്തെ നിയമവ്യവസ്ഥയിലെ പഴുതുകൾ എങ്ങനെയെല്ലാം ദുരുപയോഗം ചെയ്യും എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങളിൽ ഒന്നാണ് സിദ്ധുവിനെതിരായ കേസും അതിന്റെ ചരിത്രവും. നവ്‌ജ്യോത് സിംഗ് സിദ്ദുവെന്ന (Navjot singh sidhu )സ്റ്റാർ ബാറ്റ്‌സ്മാനു മേൽ ചുമത്തപ്പെട്ട കൊലക്കേസും അത് പിന്നിട്ട വഴിയും ഒടുവിലത്തെ വിധിയും എല്ലാം കുറച്ചധികം പാഠമാണ് നീതിന്യായ വ്യവസ്ഥയ്ക്ക്. ഈ സംഭവം നടന്ന് മൂന്നു പതിറ്റാണ്ടു പിന്നിടുമ്പോഴേക്കും സിദ്ദു അന്നത്തെ ക്രിക്കറ്റു കളിക്കാരനിൽ നിന്ന്, അറിയപ്പെടുന്ന ഒരു രാഷ്ട്രീയ നേതാവായി വളർന്നു കഴിഞ്ഞു.  ആ നാൾവഴികളിലൂടെ...

എൺപതുകളിലും തൊണ്ണൂറുകളിലും ലോകമെമ്പാടുമുള്ള ക്രിക്കറ്റ് സ്റ്റേഡിയങ്ങളെ തന്റെ സിക്‌സറുകൾ കൊണ്ട് ആവേശത്തിൽ ആറാടിച്ചിരുന്ന ബാറ്റ്‌സ്മാനാണ് നവ്‌ജ്യോത് സിംഗ് സിദ്ദു വിശ്വപ്രസിദ്ധ സ്പിൻ മാന്ത്രികൻ ഷെയ്ൻ വോൺ സിദ്ദുവിനെ വിശേഷിപ്പിച്ചത് "സ്പിൻ ബോളിങ്ങിനെ ഏറ്റവും സുന്ദരമായി നേരിടുന്ന ബാറ്റ്സ്മാൻ" എന്നാണ്.  ക്രിക്കറ്റിങ് കരിയർ പോലെ തന്നെ തികച്ചും അപ്രവചനീയമായിരുന്നു  സിദ്ദുവിന്റെ  രാഷ്ട്രീയഭൂതകാലവും.   ഇന്ത്യയുടെ ഈ 'സിക്സർ കിംഗ്' ഇന്ന് വീണ്ടും ഒരിക്കൽ കൂടി വാർത്തകളിൽ നിറഞ്ഞിരിക്കുന്നത് മുപ്പത്തിനാല് വർഷം മുമ്പുണ്ടായ ഒരു അടിപിടിക്കേസിന്റെ പേരിലാണ്. ഒരു അറുപത്തഞ്ചുകാരന്റെ മരണത്തിന് കാരണക്കാരനായ സിദ്ദു ഒരു വർഷത്തെ കഠിനതടവ് അനുഭവിച്ചേ മതിയാകൂ എന്നാണ് ഈ കേസിലെ  പരമോന്നത കോടതിയുടെ അന്തിമവിധി.  

1988 ഡിസംബർ 27 -ന്  നടുറോഡിൽ തന്റെ മാരുതി ജിപ്സിയിൽ സ്നേഹിതൻ രൂപീന്ദർ സാന്ധുവുമൊത്ത് ഇരിക്കുകയായിരുന്ന സിദ്ദുവിനോട്,  ബാങ്കിൽ നിന്ന് പണം പിൻവലിക്കാൻ പോവുകയായിരുന്ന ഗുർനാം സിംഗ് എന്ന അറുപത്തഞ്ചുകാരൻ വാഹനം വഴിയിൽ നിന്ന് നീക്കാൻ ആവശ്യപ്പെടുന്നു. അതിന്റെ പേരിൽ തുടങ്ങിയ തർക്കം കയ്യാങ്കളിയിലേക്ക് നീങ്ങിയപ്പോൾ,  ഗുർനാമിനെ മർദ്ദിച്ച് അവശനാക്കി സിദ്ദുവും സ്നേഹിതനും സ്ഥലം വിടുന്നു. പിന്നീട് ആശുപത്രിയിലെത്തിച്ച ഗുർനാം സിങ്  മരണത്തിനു കീഴടങ്ങുന്നു. 2018 -ൽ ഈ കേസിൽ സിദ്ദു കുറ്റക്കാരനാണ് എന്ന് കണ്ടെത്തി പഞ്ചാബ് ഹൈക്കോടതി മൂന്നുവർഷത്തെ കഠിന തടവിന് സിദ്ദുവിനെ ശിക്ഷിച്ചു എങ്കിലും,  ആ വിധി റദ്ദാക്കിയ സുപ്രീം കോടതി, കേസ് മുപ്പതു വർഷം പഴയതാണ്, സിദ്ദു ആയുധങ്ങൾ ഒന്നും ഉപയോഗിച്ചിരുന്നില്ല എന്നീ കാരണങ്ങൾ മുൻ നിർത്തി  ശിക്ഷ ആയിരം രൂപ പിഴ മാത്രമായി ഇളവുചെയ്യുന്നു. എന്നാൽ, നീതിക്കുവേണ്ടിയുള്ള തങ്ങളുടെ പോരാട്ടം തുടർന്ന  ഗുർനാം സിങിന്റെ ഉറ്റവർ   സുപ്രീം കോടതിയിൽ സമർപ്പിച്ച റിവ്യൂ പെറ്റീഷനിലാണ്  "കയ്യൂക്കുള്ളവന് കൈ പോലും ആയുധമാണ്" എന്ന നിരീക്ഷണത്തോടെ  സുപ്രീം കോടതി സിദ്ദു ജയിൽ ശിക്ഷ അനുഭവിച്ചേ മതിയാകൂ എന്ന അന്തിമ വിധിയിലേക്ക് എത്തിച്ചേർന്നിട്ടുള്ളത്

കേസിന്റെ വിചാരണ തുടങ്ങിയ അന്നുതൊട്ട് ജാമ്യത്തിലായിരുന്ന സിദ്ദു, ക്രിക്കറ്റ് കമന്റേറ്റർ ആയും  കോമഡി ഷോയിൽ വിധികർത്താവായും കോടികൾ സമ്പാദിച്ചു കൂട്ടി. പഞ്ചാബിൽ ബിജെപി-കോൺഗ്രസ് പാളയങ്ങൾ മാറിമാറി ചാടിക്കൊണ്ടിരുന്ന അദ്ദേഹം അമൃത്സറിൽ നിന്ന് മൂന്നുവട്ടം പാർലമെന്റിലെത്തിയിട്ടുണ്ട്.  ക്രിക്കറ്റിൽ എന്ന പോലെ രാഷ്ട്രീയത്തിലും സിദ്ദു തന്റെ ക്യാപ്റ്റനുമായ നിരന്തരം അസ്വാരസ്യത്തിലായിരുന്നു. ക്യാപ്റ്റൻ അസറുദ്ദീനുമായുള്ള അഭിപ്രായ ഭിന്നതകൾ മൂർച്ഛിച്ച്  ഒടുവിൽ 1996 -ൽ ഇംഗ്ലണ്ട് ടൂറിനിടയിൽ ഏറെ അപ്രതീക്ഷിതമായി സിദ്ദു തന്റെ റിട്ടയർമെന്റ് പ്രഖ്യാപിക്കുന്നു. സമാനമായ സാഹചര്യത്തിൽ പഞ്ചാബ് രാഷ്ട്രീയത്തിലെ ക്യാപ്റ്റൻ അമരീന്ദർ സിങ്ങുമായി യോജിച്ചു പോവാനാകാതെ 2019 -ൽ സിദ്ദു തന്റെ മന്ത്രിപദവും രാജിവെച്ചിറങ്ങിയിരുന്നു. എന്നാൽ, എല്ലാം അവസാനിച്ചു എന്ന് തോന്നിച്ച ഘട്ടങ്ങളിൽ ക്രിക്കറ്റിലും രാഷ്ട്രീയത്തിലും ഒരുപോലെ തിരിച്ചുവരവുകൾ നടത്തിയ ചരിത്രവും സിദ്ദുവിനുണ്ട്. 

എത്ര വിപരീതമായ സാഹചര്യങ്ങളിലും വാക്കുകൾ കൊണ്ട് അമ്മാനമാടി പിടിച്ചു നിന്നിരുന്ന സിദ്ദുവിനു മുന്നിൽ എല്ലാ വാതിലുകളും അടയുന്ന ദിവസമാണ് ഇന്ന്. നീതി നിർവഹണത്തിൽ ഫലിതബിന്ദുക്കൾക്ക് സ്ഥാനമില്ല എന്ന് രാജ്യത്തെ പരമോന്നത നീതിപീഠം നിസ്സംശയം പറഞ്ഞ ദിവസം. സമ്മർദ്ദങ്ങൾക്ക് നടുവിലും നീതിക്കായി നിരന്തരം പോരാട്ടങ്ങൾ തുടർന്ന ഗുർനാം സിങിന്റെ കുടുംബത്തിന് ഏറെ വൈകിയെങ്കിലും ഒടുവിൽ നീതി നേടാനായ ദിവസവും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പതിവായി വാക്സിൻ എടുക്കുന്ന വളർത്തുനായ കടിച്ചു, മുൻ ഐഎഎസ് ഉദ്യോഗസ്ഥന്റെ മകൾക്ക് ദാരുണാന്ത്യം
തിലക കുറിയുമായി ക്ലാസിലെത്തിയ എട്ട് വയസുകാരനെ തിരിച്ചയച്ചു, ബ്രിട്ടനിലെ സ്കൂളിനെതിരെ ഇന്ത്യൻ വംശജർ