
മുംബൈ: ഷീന ബോറ വധക്കേസിൽ വിചാരണ തടവുകാരിയായി ജയിലിൽ കഴിയുന്ന ഇന്ദ്രാണി മുഖർജി ജാമ്യത്തിലിറങ്ങി. കഴിഞ്ഞ ആറര വർഷക്കാലമായി ബൈക്കുള വനിതാ ജയിലിലായിരുന്നു ഇന്ദ്രാണി മുഖർജി. വിചാരണ ഉടൻ അവസാനിക്കില്ലെന്നും കോടതി പറഞ്ഞു. കേസിലെ മറ്റൊരു പ്രതിയായ പീറ്റർ മുഖർജി 2020 ഫെബ്രുവരി മുതൽ ജാമ്യത്തിലാണ്. 2021 നവംബറിൽ ബോംബെ ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിനെതിരെ സമർപ്പിച്ച പ്രത്യേക ഹര്‍ജിയിലാണ് ജസ്റ്റിസുമാരായ എൽ നാഗേശ്വര റാവു, ബി ആർ ഗവായ്, എ എസ് ബൊപ്പണ്ണ എന്നിവരടങ്ങിയ ബെഞ്ചിന്‍റെ ഉത്തരവ്.
സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിലാണ് കേസെന്നും സുപ്രീംകോടതി ബെഞ്ച് ചൂണ്ടിക്കാട്ടി. ഇരുപത്തിനാലുകാരിയായ മകൾ ഷീന ബോറയെ 2012 ഏപ്രിൽ മാസത്തിൽ മുൻ ഭർത്താവ് സഞ്ജീവ് ഖന്നയുടേയും ഡ്രൈവർ ശ്യാംവർ റായിയുടെയും സഹായത്തോടെ കഴുത്തുഞെരിച്ച് കൊന്നശേഷം മൃതദേഹം റായ്ഗഡ് ജില്ലയിലെ വനാന്തർഭാഗത്ത് കൊണ്ടുപോയി പെട്രോളൊഴിച്ച് കത്തിച്ച് കളഞ്ഞുവെന്നാണ് കേസ്. 2015 ൽ ഇന്ദ്രാണിയുടെ ഡ്രൈവര്‍ ശ്യാംവർ റോയ് തോക്കുമായി പിടിയിലായതിനെ തുടര്‍ന്നാണ് ഷീന ബോറ കൊല്ലപ്പെട്ട വിവരം പുറത്തറിഞ്ഞത്. ഷീനയും ഇന്ദ്രാണിയും സഹോദരിമാരാണെന്നാണ് ആദ്യം പറഞ്ഞിരുന്നത്. പിന്നീടാണ് ഷീന ഇന്ദ്രാണിയുടെ മകളാണെന്ന വിവരം പുറത്തായത്. 2015 ലാണ് ഇന്ദ്രാണി അറസ്റ്റിലാവുന്നത്.
പട്ടീൽ മാങ്ങ പെറുക്കിയതിൽ തുടങ്ങി, ഇന്ദ്രാണിയെ കൈവിട്ട വിധി, ഷീന ബോറ കേസിലെ അവിശ്വസനീയ നാൾവഴി
2012 ഏപ്രില്‍ 24നാണ് ഇന്ദ്രാണി മകളായ ഷീന ബോറയെ ക്രൂരമായി കൊലചെയ്‌തത്. മൂന്ന് വര്‍ഷങ്ങള്‍ ശേഷം അനധികൃത ആയുധ ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ ഡ്രൈവര്‍ ശ്യാംവാര്‍ പിടിയിലായതോടെയായിരുന്നു ഷീന ബോറ കൊല്ലപ്പെട്ട വിവരം പുറം ലോകം അറിയുന്നത്. ഷീന ബോറ അമേരിക്കയിലാണെന്നായിരുന്നു ഇന്ദ്രാണി എല്ലാവരെയും ധരിപ്പിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam