
മീററ്റ്: രാപകൽ ഇല്ലാതെ പാമ്പുകൾ വീട്ടിലേക്ക്. അഞ്ച് ദിവസത്തിനുള്ളിൽ പാമ്പ് കടിയേറ്റ് ഒരേ കുടുംബത്തിലെ മൂന്ന് പേർ മരിക്കുകയും മൂന്ന് പേർ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ ആവുകയും ചെയ്തതോടെ വീടുപൂട്ടി കുട്ടികളെ ബന്ധുവീടുകളിലേക്ക് അയയ്ക്കുകയാണ് ഉത്തർപ്രദേശിലെ ഹാപുരിലെ സാദർപൂർ ഗ്രാമവാസികൾ. ഗ്രാമത്തിൽ അധികൃതർ പല രീതിയിലുള്ള പരീക്ഷണങ്ങളാണ് പാമ്പുകളെ പിടികൂടാനായി നടത്തുന്നത്.
പാമ്പാട്ടിയെ അടക്കം ഗ്രാമത്തിലുള്ള പ്രയത്നം ഫലം കാണാത്തതിനാൽ ഗ്രാമത്തിലെ വിവിധ ഭാഗങ്ങളിലായി കൂടുകൾ വച്ച് കാത്തിരിക്കുകയാണ് അധികൃതർ. വീടുകളിൽ തുടരുന്നവർ രാത്രിയിൽ ഭയം മൂലം പൊതുവായ സ്ഥലങ്ങളിൽ ഒന്നിച്ച് കഴിയുന്ന സ്ഥിതിയാണ് ഇവിടെയുള്ളത്. ഒക്ടോബർ 21 മുതലാണ് പാമ്പിന്റെ ആക്രമണം കൂടിയതെന്നാണ് നാട്ടുകാർ പറയുന്നത്.
ഒക്ടോബർ 21ന് 32കാരിയായ പൂനവും മകളായ സാക്ഷിയും മകനായ കനിഷ്കയും പാമ്പ് കടിയേറ്റു. ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വനംവകുപ്പിൽ നൽകിയ പരാതിക്ക് പിന്നാലെ നടത്തിയ പരിശോധനയിൽ രണ്ട് ചേര പാമ്പുകളെ മാത്രമാണ് കണ്ടെത്താനായത്. പരിശോധനകൾ ഊർജ്ജിതമായി പുരോഗമിക്കുന്നതിനിടെയാണ് ഗ്രാമവാസിയായ ബ്രിജേഷിനും ഭാര്യയ്ക്കും പാമ്പ് കടിയേൽക്കുന്നത്. ഇതിന് പിന്നാലെ ഉമേഷോ ദേവിയെന്ന സ്ത്രീയ്ക്കും പാമ്പ് കടിയേറ്റു.
ഇവർ എല്ലാം തന്നെ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. വനം വകുപ്പിലെ മീററ്റ് മൊറാദാബാദ് ഡിവിഷനിലെ ഉദ്യോഗസ്ഥർ ഗ്രാമത്തിൽ പരിശോധനകൾ ഊർജ്ജിതമാക്കിയതായും ആവശ്യത്തിന് ആന്റി വെനം ആശുപത്രിയിൽ ലഭ്യമാക്കിയതായും ഫോറസ്റ്റ് കൺസെർവേറ്റർ രമേഷ് ചന്ദ്ര വെള്ളിയാഴ്ച നടത്തിയ പ്രസ്താവനയിൽ വിശദമാക്കിയിട്ടുള്ളത്. പാമ്പുകളെ ഉടൻ പിടികൂടാനാവുമെന്ന പ്രതീക്ഷയാണ് വനം വകുപ്പ് അധികൃതർ പങ്കുവയ്ക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam