Latest Videos

സോനാലി ഫോഗട്ടിന്റെ മരണം: കേ‍ർലീസ് റസ്റ്റോറന്റ് പൊളിക്കാൻ നടപടിയുമായി ഗോവൻ സർക്കാർ, സ്റ്റേ ചെയ്ത് സുപ്രീം കോടതി

By Web TeamFirst Published Sep 9, 2022, 3:21 PM IST
Highlights

ചീഫ് ജസ്റ്റിസ് യു.യു.ലളിത് ഉൾപ്പെട്ട മൂന്നംഗ ബെഞ്ചാണ് റെസ്റ്റോറന്റ് പൊളിച്ചുമാറ്റാനുള്ള നീക്കം നിർത്തി വയ്ക്കാൻ ഗോവൻ സർക്കാരിന് നിർദേശം നൽകിയത്. അതേസമയം റസ്റ്റോറന്റിന്റെ പ്രവർത്തനം നിർത്തി വയ്ക്കാൻ കോടതി നിർദേശം നൽകി. 

പനാജി: ബിജെപി നേതാവും നടിയുമായ സൊനാലി ഫോഗട്ടിന്‍റെ മരണവുമായി ബന്ധപ്പെട്ട് വിവാദത്തിലായ വടക്കൻ ഗോവയിലെ റസ്റ്റോറന്‍റ് പൊളിച്ചു മാറ്റാനുള്ള നീക്കം സുപ്രീം കോടതി തടഞ്ഞു. അൻജുനയിലെ കേർലീസ് റസ്റ്റോറന്റ് പൊളിച്ചു നീക്കാനുള്ള നടപടികളാണ് സുപ്രീം കോടതി സ്റ്റേ ചെയ്തത്. ചീഫ് ജസ്റ്റിസ് യു.യു.ലളിത് ഉൾപ്പെട്ട മൂന്നംഗ ബെഞ്ചാണ് റെസ്റ്റോറന്റ് പൊളിച്ചുമാറ്റാനുള്ള നീക്കം നിർത്തി വയ്ക്കാൻ ഗോവൻ സർക്കാരിന് നിർദേശം നൽകിയത്. അതേസമയം റസ്റ്റോറന്റിന്റെ പ്രവർത്തനം നിർത്തി വയ്ക്കാൻ കോടതി നിർദേശം നൽകി. എല്ലാ തരത്തിലുള്ള വാണിജ്യ പ്രവർത്തനങ്ങളും നിർത്തി വയ്ക്കാനാണ് നിർദേശം. ഗോവൻ സർക്കാരിന് സുപ്രീം കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.

തീരദേശ സംരക്ഷണ നിയമ ലംഘനം ചൂണ്ടിക്കാട്ടി ഇന്നു രാവിലെയാണ് ഗോവൻ സർക്കാർ കേർലീസ് റസ്റ്റോറന്റ് പൊളിച്ചു നീക്കാനുള്ള നടപടികൾ തുടങ്ങി. ജെസിബി ഉൾപ്പെടെ ഉപയോഗിച്ച് റസ്റ്റോറന്റെ പൊളിച്ചു തുടങ്ങിയതിന് പിന്നാലെ സുപ്രീം കോടതി നിർത്തി വയ്ക്കാൻ ആവശ്യപ്പെട്ടു കൊണ്ടുള്ള നിർദേശമെത്തി. ഈ മാസം 16ന് കേസ് വീണ്ടും പരിഗണിക്കും. അതുവരെ റസ്റ്റോറന്റ് അടച്ചിടാനാണ് സുപ്രീം കോടതി ഉടമകൾക്ക് നിർദേശം നൽകിയത്. 

തീരദേശ സംരക്ഷണ നിയമം ലംഘിച്ചാണ് റസ്റ്റോറന്റ് നിർമിച്ചതെന്ന് കാട്ടി, ഗോവ തീരദേശ സംരക്ഷണ അതോറിറ്റി, റസ്റ്റോറന്റ് പൊളിച്ചുമാറ്റാൻ ഉത്തരവിട്ടിരുന്നു. ഇതിനെതിരെ ഉടമകൾ ദേശീയ ഹരിത ട്രിബ്യൂണലിനെ സമീപിച്ചെങ്കിലും അനുകൂല ഉത്തരവ് നേടാനായില്ല. തൊട്ടു പിന്നാലെയാണ് റസ്റ്റോറന്റ് പൊളിച്ചു മാറ്റാൻ സർക്കാർ നടപടി തുടങ്ങിയത്. 

നടിയുടെ ബിജെപി എംപിയുമായി സോനാലി ഫോഗട്ടിന്റെ മരണത്തോടെയാണ് വടക്കൻ ഗോവയിലെ അൻജുനയിലെ റസ്റ്റോറന്റ് കുപ്രസിദ്ധി ആർജിച്ചത്. സൊനാലി ഫോഗട്ട് മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപ് റസ്റ്റോറന്റിൽ വച്ച് ലഹരി പാർട്ടി നടത്തിയതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. സൊനാലിയെ പേഴ്സണൽ അസിസ്റ്റന്റ് ലഹരി പാനീയം നിർബന്ധിച്ച് കുടിപ്പിക്കുന്ന ദൃശ്യങ്ങളും പുറത്തു വന്നിരുന്നു. തുടർന്ന് പേഴ്സണൽ അസിസ്റ്റന്‍റും റസ്റ്റോറന്‍റ് ഉടമയുമെല്ലാം അറസ്റ്റിലായി. ഇവിടെ നിന്ന് പൊലീസ് ലഹരി മരുന്ന് പിടികൂടുകയും ചെയ്തിരുന്നു. 2008ൽ ഒരു ബ്രിട്ടീഷ് യുവതിയുടെ മരണവുമായി ബന്ധപ്പെട്ടും റസ്റ്റോറന്‍റിനെതിരെ കേസെടുത്തിരുന്നു.
 

click me!