
തിരുവനന്തപുരം : പരസ്യ പ്രത്രികരണങ്ങൾ ഒഴിവാക്കണമെന്ന ഹൈക്കമാൻഡ് നിർദ്ദേശം നില നിൽക്കുമ്പോഴും മുഖ്യമന്ത്രി പദവുമായി ബന്ധപ്പെട്ട ചർച്ചകൾ സോഷ്യൽ മീഡിയയിൽ തുടരുകയാണ് ഒരു വിഭാഗം കോൺഗ്രസ് നേതാക്കളും പ്രവർത്തകരും. ചില നേതാക്കളാകട്ടെ ഇപ്പോഴത്തെ ചർച്ചകളിലുള്ള അതൃപ്‌തിയും പ്രകടമാക്കി.
കോൺഗ്രസ് അനുഭാവിയായ എഴുത്തുകാരി സുധാമേനോൻ കെ സി വേണുഗോപാലിന് പിന്തുണയർപ്പിച്ച് എഴുതിയ പോസ്റ്റ് ഫേസ്ബുക്കിൽ പങ്കുവെച്ച് തിരുവനന്തപുരത്തെ പ്രമുഖ നേതാവും അരുവിക്കരയിലെ സ്ഥാനാർത്ഥിയുമായ വിഎസ് ശിവകുമാർ തന്റെ കൂറ് എവിയെന്ന് വ്യക്തമാക്കി. കെഎസ്‌യു സംസ്ഥാന പ്രസിഡൻറ് അലോഷ്യസ് സേവിയർ, യൂത്ത് കോൺഗ്രസ് വർക്കിംഗ് പ്രസിഡണ്ട് ബിനു ചുള്ളിയിൽ , ചിറയിൻകീഴിലെ സ്ഥാനാർത്ഥി രമ്യ ഹരിദാസ്, അങ്കമാലി എംഎൽഎ റോജി എം ജോൺ തുടങ്ങി കോൺഗ്രസ് പാർട്ടിയിലെയും പോഷക സംഘടനകളിലെയും കഴിഞ്ഞ ദിവസങ്ങളിലെ കെസി അനുകൂല പോസ്റ്റുകൾക്ക് താഴെ അണികളുടെ യുദ്ധവും തുടരുകയാണ്.
ഇതിനിടയിലാണ് ഓർമ്മപ്പെടുത്തലുമായി ചില നേതാക്കൾ രംഗത്ത് എത്തിയത്. മലർന്നു കിടന്നു തുപ്പിയാൽ സ്വന്തം മുഖത്ത് തന്നെ വീഴുമെന്ന് ഓർമിപ്പിച്ചു മുതിർന്ന നേതാവ് കെ സി ജോസഫ്. ആലുംകാ പഴുത്തപ്പോൾ കാക്കയ്ക്ക് വായ്പുണ്ണ് എന്ന പഴഞ്ചൊല്ല് ഓർമ്മിപ്പിച്ചാണ് കരുനാഗപ്പള്ളി എംഎൽഎ സി ആർ മഹേഷ് ഇപ്പോഴത്തെ വിവാദങ്ങളെ പരിഹസിച്ചത്. സോഷ്യൽ മീഡിയ അല്ല മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് എന്ന് ബെന്നി ബഹനാൻ പ്രതികരിച്ചപ്പോൾ, പൂന്താനത്തിന്റെ ജ്ഞാനപ്പാനയിലെ വരികൾ ഉദ്ധരിച്ചായിരുന്നു കാസർഗോഡ് എംപി രാജ്മോഹൻ ഉണ്ണിത്താൻ വിമർശനം. സ്ഥാനമാനങ്ങൾ ചൊല്ലി കലഹിച്ച് നാണംകെട്ട് നടക്കുന്നിത് ചിലർ. നാണം കേട്ട് നടക്കേണ്ട പദവിയല്ല കേരളത്തിന്റെ മുഖ്യമന്ത്രി പദവിയെന്നും കേരളത്തിലെ മുഖ്യമന്ത്രി ചർച്ചകളിപ്പോൾ നടക്കുന്ന ചർച്ചകൾ അനാവശ്യമാണെന്നും രാജ്മോഹൻ ഉണ്ണിത്താൻ കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമിടുന്ന മൂന്നു പ്രധാന നേതാക്കളും സോഷ്യൽ മീഡിയ പ്രചാരണങ്ങളെ പരസ്യമായി തള്ളിക്കളയുന്നുണ്ടെങ്കിലും രണ്ടാംനിര നേതാക്കളും അണികളും ഒന്നും അവസാനിപ്പിക്കുന്ന മട്ടില്ല. സോഷ്യൽ മീഡിയയിലെ പരസ്പരമുള്ള ചെളി വാരിയെരിയെറിയലുകൾ മൂന്നു നേതാക്കൾക്കുമിടയിലുള്ള അഭിപ്രായവ്യത്യാസത്തിന്റെ ആഴം കൂടി വ്യക്തമാക്കുന്നതാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam