
ഹൈദരാബാദ്: 19 പേജുള്ള കുറിപ്പ് എഴുതിവച്ച് സോഫ്റ്റ്‌വെയർ എഞ്ചിനീയർ തടാകത്തിൽ ചാടി മരിച്ചു. ഹൈദരാബാദ് സ്വദേശിയായ സീതാറാം (36) ആണ് ഹുസൈൻ സാഗർ തടാകത്തിൽ ചാടി ജീവനൊടുക്കിയത്. ഭാര്യക്ക് മൂന്ന് പുരുഷന്മാരുമായി ബന്ധമുണ്ടെന്നാണ് കത്തിലെ ആരോപണം. കുടുംബ ജീവിതത്തിലെ അസ്വാരസ്യങ്ങളും ഭാര്യയുടെ വഞ്ചനയുമാണ് തന്നെ ഈ കടുംകൈക്ക് പ്രേരിപ്പിച്ചതെന്ന് യുവാവ് കുറിപ്പിൽ പറയുന്നു.
കഴിഞ്ഞ ഒന്നര വർഷമായി തന്റെ ഭാര്യയ്ക്ക് മൂന്ന് പുരുഷന്മാരുമായി ബന്ധമുണ്ടായിരുന്നു എന്നാണ് സീതാറാമിന്‍റെ കുറിപ്പിലെ ആരോപണം. ഇവരിലൊരാൾ ഭാര്യയുമായുള്ള സ്വകാര്യ നിമിഷങ്ങൾ ക്യാമറയിൽ പകർത്തുകയും രമണ എന്ന് പേരുള്ള ഇൻസ്റ്റഗ്രാം ഐഡിയിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. ഈ ദൃശ്യങ്ങൾ കണ്ടപ്പോഴാണ് ഭാര്യയുടെ ബന്ധങ്ങളെക്കുറിച്ച് താൻ അറിഞ്ഞതെന്നും ഇത് തന്നെ മാനസികമായി തകർത്തുവെന്നും സീതാറാം കുറിച്ചു. താൻ വീട്ടിലില്ലാത്ത സമയങ്ങളിൽ ഇവരിൽ ഒരാൾ നിരന്തരം വീട്ടിൽ വരാറുണ്ടായിരുന്നുവെന്നും സീതാറാം ആരോപിച്ചു. ഭാര്യയെ താൻ ഏറെ സ്നേഹിച്ചിരുന്നു. വിശ്വസിച്ച വ്യക്തിയിൽ നിന്നുമുണ്ടായ വഞ്ചന താങ്ങാനാവുന്നതിലും അപ്പുറമാണെന്നും കുറിപ്പിൽ പറയുന്നു.
സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സീതാറാം എഴുതിവെച്ച 19 പേജുള്ള കുറിപ്പിന്റെ ആധികാരികത പൊലീസ് പരിശോധിച്ചു വരികയാണ്. കത്തിൽ പരാമർശിച്ചിരിക്കുന്ന വ്യക്തികളെ കുറിച്ചും അവർ തമ്മിലുള്ള ബന്ധത്തെക്കുറിച്ചും വിശദമായ അന്വേഷണം നടത്തുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. സ്വകാര്യ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു എന്ന ആരോപണത്തിൽ സൈബർ ക്രൈം വിഭാഗത്തിന്റെ സഹായവും പൊലീസ് തേടിയിട്ടുണ്ട്. വീഡിയോ പ്രചരിപ്പിച്ചവരെയും ഇതിന് പിന്നിൽ പ്രവർത്തിച്ചവരെയും കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. സീതാറാമിന്‍റെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും മൊഴി പൊലീസ് രേഖപ്പെടുത്തി.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam